പി.എം.ശ്രീ പദ്ധതിയിൽ നിന്ന് പിൻമാറിയതായി കാണിച്ച് കേന്ദ്രത്തിന് കത്തയക്കുന്നത് വൈകുന്നു: തങ്ങളെ പറ്റിക്കുകയാണോ എന്ന് സിപിഐ: സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കത്തയക്കുന്നത് വൈകിപ്പിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.

Spread the love

തിരുവനന്തപുരം: നിയമസഭയുടെ മുന്നില്‍ വലിയൊരു ചോദ്യചിഹ്നമായി മാറിയ പി.എം. ശ്രീ പദ്ധതിയിലെ കേരള സർക്കാരിന്റെ നീക്കങ്ങള്‍ സിപിഐയില്‍ വീണ്ടും സംശയം ജനിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം സമഗ്ര ശിക്ഷാ കേരളം (എസ്.എസ്.കെ.) പദ്ധതിയുടെ ആദ്യ ഗഡുവായ 92.41 കോടി രൂപ കേന്ദ്രം അനുവദിച്ചതോടെയാണ് വിഷയം വീണ്ടും ചൂടുപിടിച്ചത്.

video
play-sharp-fill

പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പിട്ട ശേഷം ഉണ്ടായ സിപിഐയുടെ ശക്തമായ പ്രതിഷേധം തണുപ്പിക്കാൻ, പി.എം. ശ്രീ പദ്ധതി തല്‍ക്കാലം മരവിപ്പിക്കാമെന്നും നിബന്ധനകളില്‍ ഇളവു തേടി കേന്ദ്രത്തിന് കത്തയക്കാമെന്നും സർക്കാരും സി.പി.എമ്മും ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും സാങ്കേതികപരമായ കാരണങ്ങള്‍ പറഞ്ഞ് വിദ്യാഭ്യാസ വകുപ്പ് ഇതുവരെ കത്തയയ്ക്കാൻ തയ്യാറാകാത്തതിലാണ് സി.പി.ഐക്ക് കടുത്ത അതൃപ്തി.

സംസ്ഥാന സർക്കാരിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന തരത്തില്‍ സി.പി.ഐ. പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് കഴിഞ്ഞ ആഴ്ച മാരത്തണ്‍ ചർച്ചകള്‍ നടന്നത്. ഇതിനെത്തുടർന്ന് പദ്ധതി മരവിപ്പിക്കാനും കേന്ദ്രത്തിന് കത്തയക്കാനും മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചു. ഈ ഉറപ്പിലാണ് സി.പി.ഐ. അയഞ്ഞതും മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാൻ തയ്യാറായതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ധാരണാപത്രത്തില്‍ ഒപ്പിട്ടെങ്കിലും തല്‍ക്കാലം പദ്ധതി നടപ്പാക്കാനാകില്ലെന്ന് കേന്ദ്രത്തെ അറിയിക്കാൻ മന്ത്രിസഭ തീരുമാനിക്കുകയും ചെയ്തിരുന്നു. കത്തിന്റെ കരട് മുഖ്യമന്ത്രിയുടെ അംഗീകാരത്തിനുശേഷം പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ. വാസുകിയുടെ ഓഫീസിലെത്തിയിട്ടുണ്ട് എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സ്ഥിരീകരിച്ചിരുന്നു. എന്നിട്ടും ഒരാഴ്ച കഴിഞ്ഞിട്ടും കത്ത് അയക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാത്തതാണ്, പി.എം. ശ്രീ കരാറില്‍ ഒപ്പിട്ടതുപോലെ ഒരു നടപടിയിലേക്ക് വീണ്ടും സർക്കാർ പോകുമോ എന്ന സംശയം സി.പി.ഐക്ക് ഉണ്ടാക്കിയിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സി.പി.ഐ. മന്ത്രിമാർ വിഷയം ശക്തമായി ഉന്നയിക്കുമെന്നാണ് ലഭിക്കുന്ന സൂചന. പദ്ധതി നടപ്പാക്കുന്നതിലെ കേന്ദ്ര നിബന്ധനകള്‍ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങളെയും ഭരണഘടനാപരമായ കടമകളെയും ബാധിക്കുമെന്നതാണ് സി.പി.ഐയുടെ പ്രധാന ആശങ്ക. അതേസമയം, അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചാലുടൻ കത്ത് അയക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചത്.

കത്ത് അയക്കാത്തതില്‍ സി.പി.ഐക്ക് അതൃപ്തിയുണ്ടെന്ന വാർത്തകള്‍ അദ്ദേഹം നിഷേധിച്ചു. “അവരുടെ മന്ത്രിമാരുമായി ഇന്നലെയും സംസാരിച്ചിരുന്നു. വിഷമമൊന്നും ഉള്ളതായി തോന്നിയില്ല. ഇത് ഏതെങ്കിലും ഒരു പാർട്ടിയുടെ പ്രശ്‌നമല്ല, എല്‍.ഡി.എഫ്. ചർച്ച ചെയ്തു പരിഹരിക്കും,” മന്ത്രി കൂട്ടിച്ചേർത്തു. എങ്കിലും, കേന്ദ്രത്തില്‍ നിന്നുള്ള സാമ്പത്തിക സഹായം ലഭിച്ചുതുടങ്ങിയ പശ്ചാത്തലത്തില്‍ കത്ത് അയക്കുന്നതിലെ കാലതാമസം പ്രതിരോധിക്കാനാവാത്ത ഒരു രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് സർക്കാരിനെ കൊണ്ടെത്തിച്ചേക്കാം.