പ്ലസ് ടു കോഴക്കേസ്; മുസ്‍‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ കെ.എം.ഷാജിക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി; ആറ് ആഴ്ചയ്ക്കുള്ളിൽ നോട്ടിസിന് മറുപടി നൽകണമെന്ന് നിർദ്ദേശം

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി∙ പ്ലസ് ടു കോഴക്കേസിൽ മുസ്‍‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ കെ.എം.ഷാജിക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി. ആറ് ആഴ്ചയ്ക്കുള്ളിൽ നോട്ടിസിന് മറുപടി നൽകണമെന്ന് സുപ്രീം കോടതി ഷാജിക്ക് നിർദ്ദേശം നൽകി. കെ.എം.ഷാജിക്കെതിരായ കോഴക്കേസിലെ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ചാണ് സുപ്രീം കോടതി നോട്ടിസ് അയച്ചത്.

കണ്ണൂർ ജില്ലയിലെ അഴീക്കോട് ഹൈസ്കൂളിൽ പ്ലസ് ടു അനുവദിക്കാൻ സ്കൂൾ മാനേജ്മെന്റിൽ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ ഷാജിക്കെതിരെയുള്ള തുടർനടപടികൾ റദ്ദാക്കിയ ഉത്തരവിനെ ചോദ്യം ചെയ്താണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2014ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ.എം.ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിൽ 2020ലാണ് വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഈ എഫ്‌ഐആറാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്.

കെ.എം.ഷാജിയുടെ ഹർജിയിലായിരുന്നു എഫ്ഐആറിലെ തുടർ നടപടികൾ ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് റദ്ദാക്കിയത്. കെ.എം.ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം എഫ്ഐആറിലോ അന്വേഷണത്തിൽ ശേഖരിച്ച വസ്തുതകളിലോ ഇല്ലെന്നു കോടതി പറഞ്ഞു. അതിനാൽ അഴിമതി നിരോധന നിയമത്തിന്റെ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ബാധകമാകില്ലെന്നു വിലയിരുത്തിയ ഹൈക്കോടതി നടപടികൾ തുടരുന്നതിൽ കാര്യമില്ലെന്നു വ്യക്തമാക്കിയിരുന്നു.