
880 പ്ലസ് ടു അധ്യാപകർക്ക് വ്യാജ ഡോക്ടറേറ്റെന്ന് കണ്ടെത്തൽ ; വ്യാജ ബിരുദ സർട്ടിഫിക്കേറ്റ് ഹാജാരാക്കി ജോലി നേടിയവർക്ക് പണി വരുന്നു
സ്വന്തം ലേഖിക
കണ്ണൂർ: ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വ്യാജ യൂണിവേഴ്‌സിറ്റികളിൽ നിന്ന് കാശുകൊടുത്ത് വ്യാജ ഡോക്ടറേറ്റ് വാങ്ങി പേരിനൊപ്പം അലങ്കാരമായി കൊണ്ടു നടക്കുന്ന അല്പൻമാർ ധാരാളമുണ്ട്. എന്നാൽ, ഇത്തരം സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ഔദ്യോഗിക രംഗത്ത് അനർഹമായ നേട്ടങ്ങൾ കൊയ്യുന്നവരും കേരളത്തിൽ ധാരാളം.വ്യാജ ഡോക്ടർ ബിരുദം നേടിയ കോഴിക്കോട് ജില്ലയിലെ ഒരു അദ്ധ്യാപകനെ വിവിധ ചുമതലകളിൽ നിന്ന് വിദ്യാഭ്യാസ വകുപ്പ് ഒഴിവാക്കി. സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ 880 വ്യാജ ഡോക്ടർമാരുണ്ടെന്നാണ് പ്രമുഖ അദ്ധ്യാപക സംഘടനയുടെ കണ്ടെത്തൽ. ഇവരുടെ പരാതിയെ തുടർന്ന് ഇതിൽ 30 പേർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി.വ്യാജ സർവകലാശാലകളുടെ ആസ്ഥാനം ഏതെങ്കിലും വിദേശരാജ്യമെന്നാവും പ്രചാരണം. എന്നാൽ ഇതിന്റെ വെബ്സൈറ്റ് രജിസ്റ്റർ ചെയ്തത് ഇന്ത്യയിൽ എവിടെയെങ്കിലുമായിരിക്കും. തങ്ങൾ നൽകുന്ന ബിരുദം ജോലിയിൽ സ്ഥാനക്കയറ്റത്തിനോ മറ്റോ ഉപയോഗിക്കരുതെന്ന് ചില സർവകലാശാലകൾ നിഷ്‌കർഷിക്കാറുണ്ട്. പക്ഷേ, ഇത്തരം വ്യാജൻമാരുടെ സർട്ടിഫിക്കറ്റിൽ വെരിഫിക്കേഷന് സ്ഥാപന അധികൃതരോ അതത് വകുപ്പുകളോ തയ്യാറാവാത്തതാണ് ഇവർക്ക് സൗകര്യമാകുന്നത്.
ഡോക്ടറേറ്റ് വരുന്ന വഴി
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്തരകൊറിയ ആസ്ഥാനമെന്ന് അവകാശപ്പെടുന്ന യൂണിവേഴ്സിറ്റി ഒഫ് ഏഷ്യയാണ് ഡോക്ടറേറ്റ് വിതരണത്തിൽ മുന്നിൽ. ജർമ്മനിയിലെ കിംഗ്സ് യൂണിവേഴ്സിറ്റി, തമിഴ് യൂണിവേഴ്സിറ്റി, ഇന്ത്യൻ വെർച്വൽ യൂണിവേഴ്സിറ്റി, ഇന്റർനാഷണൽ പീസ് യൂണിവേഴ്സിറ്റി എന്നിവയുണ്ട് തൊട്ടു പിന്നിൽ. വ്യാജ സർവകലാശാലകളുടെ ഡോക്ടറേറ്റ് ഒപ്പിച്ചു തരാൻ സംസ്ഥാനത്ത് ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. ഏജന്റുമാർ വശം പണവും രേഖകളും നൽകിയാൽ മാസങ്ങൾക്കകം ഡോക്ടറേറ്റ് റെഡി. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബയ് തുടങ്ങി വൻകിട നഗരങ്ങളിലെ സ്റ്റാർ ഹോട്ടലിൽ നടക്കുന്ന ചടങ്ങിലാണ് ഡോക്ടറേറ്റ് സമ്മാനിക്കുക. നേപ്പാളിൽ വച്ചും ഡോക്ടറേറ്റ് നൽകാറുണ്ട്.വ്യാജ ഡോക്ടറേറ്റ് ഉപയോഗിച്ച് വിദ്യാഭ്യാസ രംഗത്ത് ഉൾപ്പെടെ നേട്ടമുണ്ടാക്കുന്നവർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്’.
ഡോ. പി.കെ. ഷാജി, കേരള ഗവേഷണ കൂട്ടായ്മ അംഗം