
കേരള കോൺഗ്രസിന്റെ ഏറ്റവും ആദരണീയനായ നേതാവാണ് പി.ജെ ജോസഫ് : ജോസ് കെ മാണി എംപി
സ്വന്തം ലേഖകൻ
കോട്ടയം: കേരളാ കോണ്‍ഗ്രസ്സിന്റെ ഏറ്റവും ആദരണീയനായ മുതിര്‍ന്ന നേതാവാണ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫെന്ന് വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. അദ്ദേഹത്തിനോട് പാര്‍ട്ടി ഒരു തരത്തിലുള്ള നീതിനിഷേധവും കാട്ടിയിട്ടില്ല. രാജ്യസഭാ സീറ്റിന്റെ കാര്യത്തിലും ലോക്‌സഭാ സീറ്റിന്റെ കാര്യത്തിലും വിത്യസ്ത സമീപനമുണ്ടായിട്ടില്ല. രാജ്യസഭാ സീറ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനം കേരളത്തില്‍ ആകെ ശക്തിപ്പെടുത്തുന്നതിനായി ഏറ്റെടുക്കണമെന്ന് പി.ജെ ജോസഫ് സാര്‍ ഉള്‍പ്പെടുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഏകകണ്ഠമായി നിര്‍ബന്ധിക്കുകയായിരുന്നു.
എന്നാല്‍ ലോക്‌സഭാ സീറ്റിന്റെ കാര്യത്തില്‍ പല പേരുകളും പാര്‍ട്ടിയ്ക്ക് മുമ്പായി വന്നിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സ്ഥാനാര്‍ത്ഥിത്വം പി.ജെ ജോസഫ് സാര്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ അവിടെ ഏക അഭിപ്രായം രൂപപ്പെടാത്തതുകൊണ്ടാണ് സ്റ്റിയറിംഗ് കമ്മറ്റിയിലേക്ക് പോകേണ്ടിവന്നത്. സ്റ്റിയറിംഗ് കമ്മറ്റിയില്‍ വിത്യസ്ത പേരുകള്‍ ഉയര്‍ന്നുവന്ന സാഹചര്യം ചെയര്‍മാന്‍ വിശദീകരിച്ചു. പാര്‍ട്ടി ഘടകങ്ങളുമായും നേതാക്കളുമായും ആശയവിനിയമം നടത്തി ഒരു തീരുമാനം എടുക്കുന്നതിനാണ് സ്റ്റിയറിംഗ് കമ്മറ്റിയോഗം ചെയര്‍മാനെ ചുമലതപ്പെടുത്തിയത്.
കോട്ടയം സീറ്റിനോടൊപ്പം ഇടുക്കിയോ ചാലക്കുടിയോ ലഭിക്കണം എന്നതായിരുന്നു കേരളാ കോണ്‍ഗ്രസ്സിന്റെ നിലപാട്. എന്നാല്‍ കേരളാ കോണ്‍ഗ്രസ്സിന്റെ ഹൃദയമായ കോട്ടയം സീറ്റ് ഒരിക്കലും ഏതെങ്കിലും സീറ്റുമായി വച്ചുമാറുന്നതിന് കഴിയുമായിരുന്നില്ല.
ഏറ്റവും ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്സ്. പാര്‍ട്ടിയുടെ എല്ലാ തീരുമാനങ്ങളിലും ജനാധിപത്യസ്വഭാവം നാള്‍ ഇതുവരെ പാലിച്ചിട്ടുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു.