
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം പിയൂഷ് ചൗള സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 13 വര്‍ഷം മുമ്പ് ഇന്ത്യൻ കുപ്പായത്തില്‍ അവസാനമായി കളിച്ച പിയൂഷ് ചൗള ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാമനാണ്. 192 വിക്കറ്റുകളാണ് പിയൂഷ് ചൗള ഐപിഎല്ലില്‍ മാത്രം എറഞ്ഞിട്ടത്. ലെഗ് സ്പിന്നറെന്ന നിലയില്‍ കരിയറിന്‍റെ തുടക്കത്തില്‍ അനില്‍ കുംബ്ലെയുടെ പിന്‍ഗാമിയായി വിലയിരുത്തപ്പെട്ട പിയൂഷ് ചൗള 2006ല്‍ പതിനേഴാം വയസില്‍ ഇംഗ്ലണ്ടിനെതിരെ ആണ് ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയത്.
16 വയസുള്ളപ്പോള്‍ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ശേഷം ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയ പ്രായം കുറഞ്ഞ താരമായിരുന്നു പിയൂഷ് ചൗള. 2006ലെ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ എട്ട് റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തതോടെയാണ് പിയൂഷ് ചൗള സെകല്ടര്‍മാരുടെ കണ്ണില്‍പ്പെടുന്നത്.
ഇന്ത്യക്കായി മൂന്ന് ടെസ്റ്റില്‍ മാത്രം കളിച്ച പിയൂഷ് ചൗള ഏഴ് വിക്കറ്റുകള്‍ നേടി. 25 ഏകദിന മത്സരങ്ങളില്‍ 32 വിക്കറ്റും ഏഴ് ടി20 മത്സരങ്ങളില്‍ നിന്ന് നാലു വിക്കറ്റുമാണ് ഇന്ത്യൻ കുപ്പായത്തിലെ നേട്ടം. കഴിഞ്ഞ വര്‍ഷം മുംബൈ കുപ്പായത്തിലാണ് അവസാന ഐപിഎല്‍ മത്സരം കളിച്ചത്. അവസാന ഐപിഎല്‍ മത്സരത്തില്‍ ലക്നൗവിനെതിരെ 29 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ച് പിയൂഷ് ചൗള തിളങ്ങിയിരുന്നു. ഇന്ത്യൻ കുപ്പായത്തിലെ കരിയര്‍ ഹൃസ്വമായിരുന്നെങ്കിലും 2007ലെ ടി20 ലോകകപ്പ് നേടിയ ടീമിലും 2011ലെ ഏകദിന ലോകകപ്പ് നേടിയ ടീമിലും പിയൂഷ് ചൗള അംഗമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ട് പതിറ്റാണ്ട് നീണ്ട കളി ജീവിതത്തിനൊടുവില്‍ വിരമിക്കേണ്ട സമയം വന്നിരിക്കുന്നുവെന്ന് പിയൂഷ് ചൗള സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി. 2007ലെയും 2011ലെ ലോകകപ്പ് നേട്ടങ്ങളില്‍ പങ്കാളിയായതടക്കം കരിയറിലെ ഓരോ നേട്ടങ്ങളും അനുഗ്രഹമായാണ് കാണുന്നത്. ആ ഓര്‍മകള്‍ എക്കാലവും എന്‍റെ ഹൃദയത്തിലുണ്ടാകും. ഉന്നതതലത്തില്‍ കളിക്കാന്‍ അവസരം ഒരുക്കിത്തന്ന ബിസിസിഐക്കും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനും ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷനും നന്ദിയുണ്ട്.
ഐപിഎല്ലില്‍ തന്നെ വിശ്വാസമര്‍പ്പിച്ച ടീമുകളായ പഞ്ചാബ് കിംഗ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് മുംബൈ ഇന്ത്യൻസ് ടീമുകളോട് നന്ദി പറയുന്നു. ഐപിഎല്‍ എന്‍റെ കരിയറിൽ ഏറെ സവിശേഷമാണ്. അതിലെ ഓരോ നിമിഷവും ഞാനാസ്വദിച്ചിരുന്നു. എന്‍റെ കരിയറില്‍ നിര്‍ണായക സംഭാവന നല്‍കിയ പരിശീലകരായ കെ കെ ഗൗതം, പങ്കജ് സാരസ്വത് എന്നിവരോട് ഞാനെന്‍റെ കൃതജ്ഞത് രേഖപ്പെടുത്തുന്നു. അവരില്ലായിരുന്നെങ്കില്‍ എന്നിലെ ക്രിക്കറ്ററുണ്ടാകുമായിരുന്നില്ല. എല്ലാറ്റിനുമപരി എന്‍റെ കരിയറില്‍ എല്ലാവിധ പന്തുണയും നല്‍കിയ കുടുംബാംഗങ്ങള്‍ക്കും നന്ദി പറയുന്നുവെന്നായിരുന്നു പിയൂഷ് ചൗളയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്.