
കോട്ടയം: സിപിഎം വിട്ട് യുഡിഎഫിന്റെ ഭാഗമായി തളിപ്പറമ്പില്‍ മത്സരിക്കുന്ന ടി കെ ഗോവിന്ദനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട ടി കെ ഗോവിന്ദൻ വര്‍ഗ വഞ്ചകനാണെനന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ടി കെ ഗോവിന്ദന്റേത് തീര്‍ത്തും അവസരവാദപരമായ നിലപാടാണ് എന്നും അത്തരക്കാരെ ജനവും മണ്ഡലവും തള്ളിക്കളയുമെന്നും പിണറായി വിജയന് പറഞ്ഞു.
കണ്ണൂരില്‍ ടി കെ ഗോവിന്ദൻ പാർട്ടിക്ക് ഭീഷണി അല്ലെന്നും. പാർട്ടിക്ക് അയാള്‍ ഒരു പ്രതിസന്ധിയുമുണ്ടാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കോട്ടയം കാഞ്ഞിരപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പികെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തെ കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. പികെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം താൻ കൂടി അറിഞ്ഞ് കൊണ്ടാണ് എന്നായിരുന്നു പിണറായി വിജയൻ വ്യക്തമാക്കിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ധന്റെ ഭാര്യ പികെ ശ്യാമയാണ് തളിപ്പറമ്പിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി.
വിവിധ വിഷയങ്ങളെക്കുറിച്ച് വാർത്ത സമ്മേളത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചു. കേന്ദ്ര സർക്കാർ കടുത്ത സാമ്പത്തിക പ്രതിരോധം തീർക്കുന്നു. ഒപ്പം നില്‍ക്കേണ്ട കേരളത്തിലെ പ്രതിപക്ഷം നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. കേന്ദ്ര സർക്കാർ വിറ്റഴിക്കാൻ തീരുമാനിച്ച പല സ്ഥാപനങ്ങളെയും ഈ സർക്കാർ കൈപിടിച്ചുയർത്തി. ലാഭത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞു. റബർ മേഖലയെ പ്രതിസന്ധിയിലാക്കിയത് കോണ്‍ഗ്രസിൻ്റെയും ബിജെപിയുടെയും നയങ്ങളാണ്. ഈ സർക്കാർ റബറിൻ്റെ താങ്ങുവില 200 രൂപയായി ഉയർത്തി കർഷകർക്കൊപ്പം നിന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മനുഷ്യ വന്യജീവി സംഘർഷത്തില്‍ സർക്കാർ തുടർച്ചയായ ഇടപെടല്‍ നടത്തി. കേന്ദ്രസർക്കാരിൻ്റെ വനംവന്യജീവി നിയമം സർക്കാരിൻ്റെ ഇടപെടലിന് തടസമുണ്ടാക്കി. കോണ്‍ഗ്രസ് കൊണ്ടുവന്ന നിയമത്തില്‍ ഭേദഗതി വരുത്താൻ ബിജെപി തയ്യാറാകുന്നില്ല. ഇതിനിടയിലും മലയോര ജനതക്ക് ആശ്വാസമായി നഷ്ടപരിഹാരം സർക്കാർ ഉറപ്പ് വരുത്തി. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവർക്കുള്ള സഹായധനം 10 ലക്ഷത്തില്‍ നിന്ന് 14 ലക്ഷമായി ഉയർത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനമാണ് വാർത്ത സമ്മേളത്തില്‍ മുഖ്യമന്ത്രി ഉന്നയിച്ചത്. പ്രതിപക്ഷം സർക്കാരിനെ വല്ലാതെ വിമർശിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. അവർ നിസഹായാവസ്ഥയിലാണ്. തനിക്കെതിരായ പ്രചാരണങ്ങള്‍ അതിൻ്റെ ഭാഗമാണെന്നും മുഖ്യമത്രി പറഞ്ഞു. വിഡി സതീശന്റെ അനുയായികളുടെ ചെയ്തികളാണ് കേരളത്തിൻ്റെ സാംസ്കാരിക മേഖലയെ മലിനമാക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. കെസി വേണുഗോപാലിനെയും പിണറായി വിജയൻ വിമർശിച്ചു.
ഹരിയാനയിലെ സീറ്റ് കുംഭകോണത്തില്‍ അക്ഷേപം നേരിടുന്നയാളാണ് ഈ സർക്കാരിനെ വിമർശിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇവരെ കുറിച്ചുള്ള വാർത്തകള്‍ ജനം കാണുന്നുണ്ടെന്ന് മനസിലാക്കണം. ആരുടേതാണ് കപട ആത്മവിശ്വാസമെന്ന് തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാൻ കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളത്തില്‍ വ്യക്തമാക്കി.



