കരിങ്കൊടി പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി ഇന്ന് കാസര്‍കോട് ജില്ലയിൽ; 5 പൊതുപരിപാടികളിൽ പങ്കെടുക്കും; വന്‍ സുരക്ഷ ഒരുക്കി പോലീസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കാസര്‍കോട്: കരിങ്കൊടി പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി ഇന്ന് കാസര്‍കോട് ജില്ലയിലെ
അഞ്ച് പൊതുപരിപാടികളില്‍ പങ്കെടുക്കും.പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ജില്ലയിൽ വൻ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.

സുരക്ഷയ്ക്കായി 911 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയ്ക്ക് പുറമേ നാല് ജില്ലകളില്‍ നിന്നുള്ള പൊലീസുകാരെ കൂടി വിന്യസിച്ചാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. 14 ഡിവൈഎസ്പിമാരും സുരക്ഷ ചുമതലയില്‍ ഉണ്ട്. കാസര്‍കോഡ് ജില്ലാ പൊലീസ് മേധാവിയുടെ ചുമതലയിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ പരിപാടികളില്‍ കറുപ്പിന് വിലക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നികുതി വര്‍ധനക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധ സമരത്തിലാണ് യുഡിഎഫ്. ഇതിന്‍റെ ഭാഗമായാണ് മുഖ്യമന്ത്രിക്ക് നേരെയുള്ള പ്രതിഷേധങ്ങളും. മുഖ്യമന്ത്രിയെ വഴിയില്‍ കരിങ്കൊടി കാണിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസും കെ എസ് യുവും വ്യക്തമാക്കിയതിനു പിന്നാലെ മുഖ്യമന്ത്രി സഞ്ചരിച്ച മിക്ക ഇടങ്ങളിലും പ്രതിഷേധം ഉയര്‍ന്നു.

ഇതിനിടെ പ്രതിഷേധം ഭയന്ന് പാലക്കാടേക്കുള്ള യാത്ര മുഖ്യമന്ത്രി ഹെലികോപ്ടറിലാക്കിയെങ്കിലും സമ്മേളന സ്ഥലത്തേക്കുള്ള യാത്രയില്‍ പോലും കരിങ്കൊടി പ്രതിഷേധം ഉണ്ടായി. പ്രതിഷേധം മുന്നില്‍ കണ്ട് മുഖ്യമന്ത്രി എത്തുന്ന സ്ഥലങ്ങളിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് കരുതല്‍ തടങ്കലിലാക്കുന്നുണ്ട്.അതേസമയം
പ്രതിഷേധങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് ലീഗ് നേതൃത്വങ്ങളുടെ നിലപാട്.

അനധികൃത കരുതല്‍ തടങ്കലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാനെന്ന പേരില്‍ പലയിടത്തും പൊലീസ് സുരക്ഷ സാധാരണക്കാരുടെ യാത്രകളെയും വരെ സാരമായി ബാധിച്ചു.