
തിരുവനന്തപുരം: പശ്ചിമേഷ്യയില്‍ ഇറാൻ- ഇസ്രയേല്‍ സംഘർഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. സംഘർഷമേഖലയിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം. ആവശ്യമെങ്കില്‍ പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി. കേന്ദ്രത്തിന് എല്ലാ സഹായവും കേരളം വാഗ്ദാനം ചെയ്യുന്നതായും മുഖ്യമന്ത്രി കത്തിലൂടെ അറിയിച്ചു.
ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്ന സാഹചര്യത്തിലാണിത്. 84 എംബിഎ വിദ്യാർത്ഥികള്‍ ദുബായില്‍ കുടുങ്ങിയെന്നാണ് വിവരം. പൂനെ ഇന്ദിരാ സ്കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസിലെ വിദ്യാർത്ഥികളാണ് ഇവർ. ടൂറിന് പോയ വിദ്യാർത്ഥികളാണ് മടങ്ങി വരാനാകാതെ ദുബായില്‍ കുടുങ്ങിയത്. വിദ്യാർത്ഥികള്‍ സുരക്ഷിതരെന്നും ഹോട്ടലിലേക്ക് മാറ്റിയെന്നും കോളേജ് അധികൃതർ അറിയിച്ചു.
അതേ സമയം, വിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് ഇവർക്ക് മടങ്ങാനുള്ള ശ്രമം നടത്തുകയാണ്. ദുബായില്‍ 200ഓളം കന്നഡികർ കുടുങ്ങിയിട്ടുണ്ടെന്നും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. പഠനാവശ്യത്തിന് പോയ വിദ്യാർത്ഥികള്‍ ഉള്‍പ്പെട്ട 150 അംഗ സംഘം ദുബായില്‍ കുടുങ്ങി. ബെല്ലാരിയില്‍ നിന്ന് പോയ 15 അംഗ കുടുംബവും നാട്ടിലേക്ക് മടങ്ങാനാകാതെ ദുബായില്‍ തുടരുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബെല്ലാരി സിറ്റി എംഎല്‍എ നാര ഭാരത് റെഡ്ഡിയും കുടുങ്ങിയവരുടെ കൂട്ടത്തിലുണ്ട്. ആശങ്ക വേണ്ടെന്ന് കർണാടക സർക്കാർ അറിയിച്ചു. ദുബായിലുള്ളവരെ സുരക്ഷിതമായി തിരികെ എത്തിക്കും എന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കേന്ദ്രസർക്കാർ വൃത്തങ്ങളുമായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ബന്ധപ്പെട്ടു. കർണാടക സർക്കാരും ഹെല്‍പ്പ് ലൈൻ തുറന്നിട്ടുണ്ട്.



