
ബാബറി മസ്ജിദ് തകർത്തത് സംഘപരിവാറാണ്, അതിന് നിസംഗതയോടെ നിന്ന് എല്ലാ ഒത്താശയും ചെയ്തത് കോണ്‍ഗ്രസുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഒരു കാലത്തും ഇവിടെ വർഗീയത ശരിയായ രീതിയിലെതിർക്കാൻ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ എല്ലാ കാലത്തും ഇടതുപക്ഷം വർഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്ത സമീപനം സ്വീകരിച്ചിട്ടുണ്ട്, ന്യൂനപക്ഷങ്ങള്‍ പലതരത്തില്‍ വേട്ടയാടപ്പെടുകയാണ്. കോണ്‍ഗ്രസ് ഒരുകാലത്തും മതനിരപേക്ഷതയ്ക്ക് വേണ്ടി ശക്തമായി നിലകൊണ്ടിട്ടില്ല. കോണ്‍ഗ്രസ് എപ്പോഴും വർഗീയതയുമായി സന്ധി ചെയ്യാനാണ് ശ്രമിച്ചിട്ടുള്ളത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസിന് അറിയപ്പെടുന്ന ഒട്ടേറെ നേതാക്കള്‍ ഇപ്പോൾ ബിജെപിയുടെ നേതാക്കളാണെന്നും കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് വലിയ ഒഴുക്ക് നടക്കുകയാണ്, എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? വർഗീയ നിലപാട് സ്വീകരിക്കുന്ന സംഘപരിവാർ നേതാക്കള്‍ പോലെ സമാന നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുമുണ്ട്. പലതരത്തിലുള്ള മതവെറികള്‍ വളർത്താൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മതനിരപേക്ഷതയാണ് രാജ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ മതനിരപേക്ഷത വലിയ ഭീഷണി നേരിടുകയാണ്. ആർഎസ്‌എസിന്റെ നയമാണ് ബിജെപി നടപ്പിലാക്കുന്നത്. രാഷ്ട്രം മതാധിഷ്ഠിത രാഷ്ട്രമാക്കാനാണ് ശ്രമം. അതിനാവശ്യമായ ഇടപെടലാണ് നടത്തുന്നത്. എല്ലാ കാലത്തും മതനിരപേക്ഷത സംരക്ഷിക്കുന്നതിനായി നിലപാടുകളാണ് കമ്മ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ചത്. കോണ്‍ഗ്രസ് ഒരുകാലത്തും മതനിരപേക്ഷതയ്ക്ക് വേണ്ടി ശക്തമായി നിലകൊണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസിന് രാജ്യത്ത് കൃത്യമായ നിലപാട് സ്വീകരിക്കാനാകുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ വർഗീയ സംഘടനകളുമായി കൊടുക്കല്‍ വാങ്ങലുകള്‍ നടത്താൻ യുഡിഎഫിന് കഴിഞ്ഞു. രണ്ട് സീറ്റിനു വേണ്ടി എന്ത് രാഷ്ട്രീയ ചെറ്റത്തരവും കാണിക്കുന്ന നിലയിലേക്ക് കോണ്‍ഗ്രസും യുഡിഎഫും മാറിയെന്നും പിണറായി കൂട്ടിച്ചേർത്തു.



