
ഇറാൻ: ഇറാനെ ആക്രമിക്കാൻ അമേരിക്ക മുതിർന്നതോടെ ഹോർമുസ് കടലിടുക്കില്‍ ആശങ്കയുടെ തിരയിളക്കം.
വൻശക്തികളായ ഇസ്രയേലിനെയും അമേരിക്കയെയും പ്രതിരോധിക്കാൻ ദുർബലരായ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ച് അറ്റകൈ പ്രയോഗിക്കുമോയെന്നാണ് ലോകം ആശങ്കയോടെ ഉറ്റുനോക്കുന്നത്.
പേർഷ്യൻ ഗള്‍ഫിനെ ഗള്‍ഫ് ഓഫ് ഒമാൻ, അറബിക്കടല്‍ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ഈ ജലപാത അടഞ്ഞാല്‍ ഇന്ത്യയുടെ ഊർജഭദ്രത ഉള്‍പ്പെടെ ആഗോളതലത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഇത് സൃഷ്ടിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സൗദി, ഇറാക്ക്, കുവൈത്ത്, ഇറാൻ, യുഎഇ തുടങ്ങിയ രാജ്യങ്ങളെല്ലാം അവരുടെ അസംസ്കൃത എണ്ണ ആഗോള വിപണിയിലെത്തിക്കാൻ ആശ്രയിക്കുന്നത് ഈ കടലിടുക്കിനെയാണ്. വെറും 21 നോട്ടിക്കല്‍ മൈലാണ് ഇതിന്റെ വീതി. ലോകത്തിന്റെ എണ്ണ വ്യാപാരത്തിന്റെ 30 ശതമാനവും എല്‍എൻജിയുടെ (ദ്രവീകൃത പ്രകൃതിവാതകം) മൂന്നിലൊന്നും ദിവസേന ഇതുവഴിയാണു കടന്നുപോകുന്നത്. ദിവസവും ഏകദേശം 20-21 ദശലക്ഷം ബാരല്‍ എണ്ണ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹോർമുസ് അടച്ചിടുന്നതോടെ എതിരാളികളെ സമ്മർദത്തിലാക്കി ചർച്ചയുടെ മേശയിലേക്കുകൊണ്ടുവരാൻ സാധിക്കുമെന്നാണ് ഇറാൻ കണക്കുകൂട്ടന്നത്. “ഈ പാത അടയ്ക്കുന്നതോടെ ആഗോള എണ്ണ വ്യാപാരത്തില്‍ വൻ ഇടിവുണ്ടാകുകയും വിലവർധനയ്ക്കു കാരണമാകുകയും ചെയ്യും.
ഹോർമൂസ് കടലിടുക്കിലെ ഏതൊരു തടസവും ഇറാക്കില്‍നിന്നും സൗദിയില്‍നിന്നുമുള്ള ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതിയെ വലിയ തോതില്‍ ബാധിക്കും.
ഹോർമുസ് കടലിടുക്ക് തടസപ്പെട്ടാല്‍ എണ്ണക്കപ്പലുകള്‍ വഴിതിരിച്ചുവിടാൻ കമ്പനികള്‍ തയാറാവും. എണ്ണയുടെ ചരക്ക് നീക്കത്തില്‍ ചെലവേറാൻ വഴിതിരിച്ചുവിടല്‍ ഇടയാക്കും. സ്വഭാവികമായി എണ്ണവില കുതിച്ചുയരുകയും ചെയ്യും. വില ബാരലിന് 80-90 യുഎസ് ഡോളറോ ചിലപ്പോള്‍ ബാരലിന് 100 യുഎസ് ഡോളറിലോ എത്തുമെന്നാണ് വിദഗ്ധർ കണക്കുകൂട്ടുന്നത്.
ഇത് ഇറാന്റെ സാമ്പത്തിക മേഖലയ്ക്കും നല്ലതല്ല. പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക ഉപരോധത്തില്‍ വലയുന്ന ഇറാനു കൂടുതല്‍ ഞെരുക്കം സൃഷ്ടിക്കുന്ന നടപടിയാകും അത്. അത്തരമൊരു നീക്കം ടെഹ്റാന്റെ കയറ്റുമതിയെയും സാരമായി ബാധിക്കും. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും ഈ കടലിടുക്കിലൂടെയാണു കടന്നുപോകുന്നത്.
ഇസ്രയേലുമായുള്ള സംഘർഷം ആരംഭിച്ചതു മുതല്‍ ഹോർമുസ് കടലിടുക്ക് അടച്ചേക്കുമെന്ന സൂചന ഇറാൻ അധികൃതർ നല്‍കിയിരുന്നു. പശ്ചിമേഷ്യയില്‍ നിരവധി തവണ യുദ്ധമേഖങ്ങള്‍ ഉരുണ്ടുകൂടിയിട്ടും ആധുനിക ചരിത്രത്തില്‍ ഹോർമുസ് കടലിടുക്ക് ഒരു തവണ പോലും പൂർണമായി അടച്ചിട്ടില്ല.