
പെട്ടിമുടി ഉരുള്‍പൊട്ടല്‍; മൂന്നാം ദിനവും തിരച്ചില്‍ തുടരുന്നു; തിരുവനന്തപുരത്തുനിന്നുള്ള അഗ്നി രക്ഷ സേന ഇന്ന് സ്ഥലത്തെത്തും; മരിച്ചവരുടെ എണ്ണം 26 ആയി
സ്വന്തം ലേഖകൻ
മൂന്നാർ: പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി മൂന്നാം ദിനവും തിരച്ചില്‍ തുടരുന്നു. ഇന്നലെ വൈകീട്ട് നിര്‍ത്തിവച്ച തിരച്ചില്‍ ഇന്ന് രാവിലെയോടെയാണ് വീണ്ടും ആരംഭിച്ചത്.രക്ഷാദൗത്യത്തിന് തിരുവനന്തപുരത്തുനിന്നുള്ള അഗ്നി രക്ഷാ സേന ഇന്ന് സ്ഥലത്തെത്തും .ഇതുവരെ 26 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് രാവിലെ 9 മണിയോടെ ദുരന്ത ഭൂമിയിലെത്തും. കൂടാതെ 12 മണിയോടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും രാജമല സന്ദര്‍ശിക്കും. മന്ത്രി എം.എം മണിയുള്‍പ്പെടെയുള്ളവര്‍ സ്ഥലത്തുണ്ട്. അതേസമയം, രാജമലയിലെ ദുരിതബാധിതരോട് സര്‍ക്കാര്‍ വേര്‍തിരിവ് കാണിക്കുന്നെന്ന് ഡീന്‍ കുര്യാക്കോസ് എം.പി ആരോപിച്ചു. വിമാന ദുരന്തത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് തന്നെയാണ്. എന്നാല്‍ അത്രയും തുക രാജമലയിലുള്ളവര്‍ക്ക് നല്‍കിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടം നടന്ന സ്ഥലത്ത് നിന്നും ഇന്നലെ 9 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. അപകടം നടക്കുമ്പോൾ 78 പേരുണ്ടെന്നായിരുന്നെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ഔദ്യോഗിക വിശദീകരണം. എന്നാല്‍, പ്രദേശത്തെ ചിലരുടെ ബന്ധുക്കളടക്കം 83 പേര്‍ ദുരന്തത്തില്‍ പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ 45 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. 12 പേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.
രാജമലയിലെ നൈമക്കാട് ആശുപത്രിയില്‍ പ്രത്യേകം സജ്ജീകരിച്ച മോര്‍ച്ചറിയില്‍ ഇന്നലെ 18 മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു. തുടര്‍ന്ന് രാജമല എസ്റ്റേറ്റില്‍ തന്നെ വലിയ കുഴിയെടുത്ത് ഒരുമിച്ച് സംസ്കരിച്ചു. ബാക്കി മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷം സംസ്കരിക്കും.