മാഹിയില്‍നിന്ന് കേരളത്തിലേക്ക് കടത്തുന്നത് കോടികളുടെ ഇന്ധനം: നികുതി ഇളവോടു കൂടി മാഹിയിലെ പമ്പുകളില്‍ ലഭിക്കുന്ന ഇന്ധനം രാത്രിയില്‍ കേരളത്തിലേക്ക് ഒഴുകുന്നു: പെട്രോളിന് മാഹിയില്‍ കേരളത്തേക്കാള്‍ 13 രൂപ 33 പൈസയും ഡീസലിന് 11.94 പൈസയും കുറവ്
സ്വന്തം ലേഖകൻ
തലശേരി: പെട്രോളിനും ഡീസലിനും വിലക്കുറവുള്ള മാഹിയില്‍ നിന്നും കേരളത്തിലേക്ക് ദിനം പ്രതി കടത്തുന്നത് കോടികളുടെ ഇന്ധനം.
മാഹി, പള്ളൂര്‍, പന്തക്കല്‍ മേഖലകളിലെ പന്പുകളില്‍ നിന്നും ടാങ്കര്‍ ലോറികളിലാണ് രാത്രിയുടെ മറവില്‍ പെട്രോളും ഡീസലും കടത്തുന്നത്.
കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളിലേക്കാണ് വന്‍തോതില്‍ നികുതി വെട്ടിച്ചുള്ള ഇന്ധനക്കടത്ത് നടത്തുന്നത്. നികുതി ഇളവോടു കൂടി മാഹിയിലെ പമ്പുകളില്‍ ലഭിക്കുന്ന ഇന്ധനം രാത്രിയില്‍ പന്പുകളിലെ സംഭരണ ടാങ്കുകളില്‍ നിന്ന് നേരിട്ട് ടാങ്കര്‍ ലോറികളിലേക്ക് മോട്ടോര്‍ വച്ച് അടിച്ചു കയറ്റിയാണ് കടത്ത്. വാഹന പരിശോധന സമയങ്ങളില്‍ ഇന്ധന ടാങ്കറുകളെ സാധാരണ പരിശോധിക്കാതെ കടത്തി വിടുന്നത് മുതലെടുത്താണ് ഇന്ധന ക്കടത്ത്.
ഉച്ചകഴിഞ്ഞ് ടാങ്കറുകളില്‍ മാഹി മേഖലയിലെ പന്പുകളില്‍ എത്തിച്ച പെട്രോളും ഡീസലും മണിക്കൂറുകള്‍ക്കുള്ളില്‍ തീരുന്നതു സംബന്ധിച്ചു നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. ഇന്ധനം കടത്താനുപകയോഗിക്കുന്ന ടാങ്കറുകള്‍ രാത്രികളില്‍ പന്പിലെത്തുന്നതോടെ
Whatsapp Group 1 | Whatsapp Group 2 |Telegram Group
പമ്പുകള്‍ക്കു മുന്നില്‍ നോ സ്റ്റോക്ക് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടുകയും ലൈറ്റുകള്‍ ഓഫാക്കുകയും ചെയ്യും.
തുടര്‍ന്ന്
പമ്പിലെ സംഭരണ ടാങ്കുകളില്‍ നിന്ന് മോട്ടോര്‍ വച്ച് ഇന്ധം നേരിട്ട് ടാങ്കറുകളിലേക്ക് നിറയ്ക്കും. പെട്രോളിന് മാഹിയില്‍ കേരളത്തേക്കാള്‍ 13 രൂപ 33 പൈസയും ഡീസലിന് 11.94 പൈസയും കുറവായ സാഹചര്യത്തിലാണ് ഇന്ധനക്കടത്ത് നടക്കുന്നത്. ദിവസവും ഇത്തരത്തില്‍ നിരവധി ടാങ്കറുകളാണ് കേരളത്തിലേക്ക് ഒഴുകുന്നത്. ഇതുവഴി സംസ്ഥാന സര്‍ക്കാരിന് കോടികളുടെ നഷ്ടമാണ് സംഭവിക്കുന്നത്.
കാനുകളില്‍ പെട്രോള്‍ കടത്തുന്ന ചെറുസംഘങ്ങളും ഈ മേഖലയില്‍ സജീവമാണ്. പെട്രോള്‍ കടത്തുന്ന സംഘത്തിന് സുരക്ഷയൊരുക്കാന്‍ പ്രത്യേക ഗുണ്ടാ സംഘങ്ങളും രംഗത്തുണ്ട്. മദ്യക്കടത്തിനും കോഴിക്കടത്തിനും പിന്നാലെയാണ് പെട്രോള്‍ മാഫിയയും ഇപ്പോള്‍ സജീവമായിട്ടുള്ളത്.