പെരുവണ്ണമുഴി സ്വർണ്ണക്കടത്ത് സംഘം തട്ടി കൊണ്ട് പോകൽ കേസിൽ നിർണായക വഴിതിരിവ്; കൊയിലാണ്ടി പുഴയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ ഇര്‍ഷാദിന്റേതാണെന്ന് സ്ഥിരീകരിച്ചു; ഇതുസംബന്ധിച്ച ഡിഎന്‍എ ഫലം ലഭിച്ചതായി പൊലീസ്

Spread the love

കോഴിക്കോട്: കോഴിക്കോട് സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ് മരിച്ചതായി സ്ഥിരീകരിച്ചു. കൊയിലാണ്ടി പുഴയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ ഇര്‍ഷാദിന്റേതാണെന്ന് സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച ഡിഎന്‍എ ഫലം ലഭിച്ചതായി കോഴിക്കോട് റൂറല്‍ എസ്പി കറുപ്പസ്വാമി പറഞ്ഞു.

video
play-sharp-fill

സംഭവത്തിൽ മൂന്ന് പേരെ കൂടി കസ്റ്റഡിയിലെടുത്തു. കൂടുതൽ പേർ നിരീക്ഷണത്തിലാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇര്‍ഷാദിന്റെ മരണകാരണം.

ജൂലൈ ആറിനാണ് കോഴിക്കോട് പന്തീരിക്കരയില്‍ നിന്നും ഇര്‍ഷാദിനെ കാണാതായത്. ജൂലൈ 17 നാണ് കൊയിലാണ്ടി കടപ്പുറത്തു നിന്നും ഇര്‍ഷാദിന്റെ മൃതദേഹം ലഭിക്കുന്നത്. എന്നാല്‍ ഇത് മേപ്പയൂര്‍ സ്വദേശി ദീപക്കിന്റേതാണെന്ന് തെറ്റിദ്ധരിച്ച് അവര്‍ക്ക് വിട്ടുകൊടുത്തിരുന്നു. മതാചാരപ്രകാരം ഇത് സംസ്‌കരിക്കുകയും ചെയ്തു. ദീപക്കിന്റെ ചില സുഹൃത്തുക്കളുടെ സംശയത്തെത്തുടര്‍ന്ന് മൃതദേഹത്തില്‍ നിന്ന് ഡിഎന്‍എ ശേഖരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇര്‍ഷാദിനെ കാണാതായതുമായി ബന്ധപ്പെട്ട് പത്തുദിവസം മുമ്പാണ് കുടുംബം പൊലീസിന് പരാതി നല്‍കുന്നത്. തുടര്‍ന്ന് ഇര്‍ഷാദിനെ കണ്ടെത്തുന്നതിനായി പൊലീസ് വ്യാപക അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെ മൃതദേഹത്തില്‍ നിന്നുള്ള ഡിഎന്‍എ ദീപക്കിന്റെ മാതാപിതാക്കളുമായി മാച്ചു ചെയ്യുന്നില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് ഇര്‍ഷാദിന്റെ മാതാപിതാക്കളെ വിളിച്ചുവരുത്തി ഡിഎന്‍എ പരിശോധന നടത്തുകയായിരുന്നു.

സ്വര്‍ണക്കടത്തുസംഘമാണ് ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയതെന്നും, സംഘം ഭീഷണിപ്പെടുത്തിയിരുന്നതായും വീട്ടുകാര്‍ പറയുന്നു. സ്വര്‍ണക്കടത്തുസംഘം ക്വട്ടേഷന്‍ നല്‍കി ഇര്‍ഷാദിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം മേപ്പയൂര്‍ സ്വദേശി ദീപക്കിനെ കാണാതായ സംഭവവും അന്വേഷിക്കുകയാണെന്ന് എസ്പി പറഞ്ഞു.