
ബെയ്ജിംഗിലെ ഒരു സ്വകാര്യ സർവ്വകലാശാലയാണ് ആർത്തവ അവധി ചോദിച്ച വിദ്യാർത്ഥിനിയോട് വസ്ത്രമഴിച്ച് തെളിവ് കാണിക്കാൻ ആവശ്യപ്പെട്ടത്. ചൈനീസ് സർവകലാശാലക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയരുകയാണ്. മെയ് 15 നായിരുന്നു സംഭവം.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഗെങ്‌ഡാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബെയ്ജിംഗ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലാണ് സംഭവം നടന്നത്. മെയ് 15 ന്, പേര് വെളിപ്പെടുത്താത്ത വിദ്യാർത്ഥിനി തനിക്കുണ്ടായ ദുരനുഭവം വിവരിക്കുന്ന വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവം പുറത്തുവന്നതോടെ യൂണിവേഴ്സിറ്റിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. അവധി ലഭിക്കണമെങ്കില്‍ ക്യാമ്ബസ് ക്ലിനിക്കില്‍ എത്തി വസ്ത്രം അഴിച്ച് പരിശോധനയ്ക്ക് വിധേയമാകണം എന്നായിരുന്നു സർവകലാശാല അധികൃതർ വിദ്യാർഥിനിയോട് ആവശ്യപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ വിദ്യാർഥിനി ക്യാമ്ബസ് ക്ലിനിക്കിലെ ഒരു വനിതാ സ്റ്റാഫ് അംഗത്തോട് ഈ ആവശ്യത്തെ ചോദ്യം ചെയ്യുന്നതും കേള്‍ക്കാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആർത്തവസമയത്ത് എല്ലാവരും അവരുടെ വസ്ത്രം അഴിച്ചുമാറ്റി തെളിവ് നല്‍കണമെന്നാണോ നിങ്ങള്‍ ആവശ്യപ്പെടുന്നത് എന്ന് വിദ്യാർത്ഥിനി ചോദിക്കുമ്ബോള്‍ അതെ എന്നും ഇത് തന്റെ വ്യക്തിപരമായ നിയമമല്ലെന്നും കോളേജിന്റെ നിയമം ആണെന്നും സ്റ്റാഫ് അംഗം വ്യക്തമാക്കുന്നതുമായ സംഭാഷണ ഭാഗങ്ങളാണ് വീഡിയോയില്‍ ഉള്ളത്. തുടർന്ന് വിദ്യാർത്ഥിനി ഈ നിയമത്തിന്റെ രേഖാമൂലമുള്ള പകർപ്പ് ആവശ്യപ്പെട്ടെങ്കിലും സ്റ്റാഫ് അംഗം അതിന് തയ്യാറാകുന്നില്ല.
സംഭവം വിവാദമായതോടെ സ്റ്റാഫ് അംഗത്തിന്റെ പ്രവൃത്തിയെ ന്യായീകരിച്ചുകൊണ്ട് യൂണിവേഴ്സിറ്റി ഒരു ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. യൂണിവേഴ്സിറ്റിയുടെ കൃത്യമായ നടപക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ് സ്റ്റാഫ് പ്രവർത്തിച്ചത് എന്നായിരുന്നു ഈ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നത്. കുറച്ചുകാലമായി യൂണിവേഴ്സിറ്റിയില്‍ നടപ്പിലാക്കി വരുന്ന നിയമമാണ് ഇതെന്നും വിദ്യാർഥികള്‍ അവധി ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ഇത്തരത്തില്‍ ഒരു പരിശോധന നിർബന്ധമാക്കിയത് എന്നുമാണ് സംഭവത്തില്‍ യൂണിവേഴ്സിറ്റിയുടെ ന്യായീകരണം.