പ്രിയപ്പെട്ടവരുടെ മണവും ഓർമകളും പെർഫ്യൂമാക്കി മാറ്റാം; ഷർട്ടിന്റെ മണത്തിനോട് കിടപിടിക്കുന്ന പെർഫ്യൂം ; കൊല്ലം സുധിയുടെ മണം ഭാര്യയ്ക്കായി പെര്‍ഫ്യൂമാക്കി വാങ്ങി നൽകി ലക്ഷ്മി നക്ഷത്ര

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കഴിഞ്ഞ വർഷം ജൂണിലാണ് നടനും മിമിക്രി കലാകാരനുമെല്ലാമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചത്. തൃശ്ശൂർ കയ്പ്പമംഗലം പനമ്ബിക്കുന്നില്‍ വെച്ചുനടന്ന അപകടത്തിലായിരുന്നു കൊല്ലം മുധി മരണപ്പെട്ടത്.

വടകരയില്‍ നിന്ന് പരിപാടി കഴിഞ്ഞ്‌ തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. സുധി സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹിതനും രണ്ട് ആണ്‍കുഞ്ഞുങ്ങളുടെ അച്ഛനുമാണ് സുധി. ആദ്യ ഭാര്യയില്‍ നിന്നും വേർപിരിഞ്ഞശേഷമാണ് മകന്റേയു തന്റേയും ജീവിതത്തിലേക്ക് രേണുവിനെ സുധി കൂട്ടുന്നത്. സുധിയുടെ മരണശേഷം കുടുംബം മുന്നോട്ട് കൊണ്ടുപോകുന്നത് രേണുവാണ്. മൂത്ത മകൻ കിച്ചുവും രണ്ടാമത്തെ മകനും വിദ്യാർത്ഥികളാണ്.

സുധിയുടെ മരണത്തിനുശേഷം കൈക്കുഞ്ഞുമായി ജീവിക്കുന്ന രേണുവിനെ രണ്ടാം വിവാഹത്തിനായി പലരും നിർ‌ബന്ധിച്ചുവെങ്കിലും രേണു അതിന് തയ്യാറായിട്ടില്ല. മരണം വരെ കൊല്ലം സുധിയുടെ ഭാര്യയായി കഴിഞ്ഞാല്‍ മതിയെന്ന നിലപാടിലാണ് രേണു. അതേസമയം കൊല്ലം സുധിയുടെ വേർപാടിനുശേഷം രേണുവിന്റെ സഹോദരിയെപ്പോലെ എപ്പോഴും ഒപ്പം നിന്ന് ആ കുടുംബത്തിന് തണലേകുന്ന കലാകാരിയാണ് സുധിയുടെ സുഹൃത്തും അവതാരകയുമായ ലക്ഷ്മി നക്ഷത്ര.

സാമ്ബത്തികമായും മാനസീകമായും തന്നാല്‍ കഴിയുന്ന പിന്തുണയെല്ലാം സുധിയുടെ കുടുംബത്തിന് ലക്ഷ്മി നല്‍കുന്നുണ്ട്. ഇപ്പോഴിതാ വളരെ നാളുകളായുള്ള രേണുവിന്റെ ഒരു ആഗ്രഹം ലക്ഷ്മി ഇപ്പോള്‍ സാധിച്ച്‌ കൊടുത്തിരിക്കുകയാണ്. അപകട സമയത്ത് സുധി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ രേണു സൂക്ഷിച്ച്‌ വെച്ചിരുന്നു.

മരിച്ചവരുടെ മണം അവരുടെ വസ്ത്രങ്ങളില്‍ നിന്നും മനസിലാക്കി അത് പെർഫ്യൂമാക്കി മാറ്റുന്നവരുണ്ട് രേണുവിന് അറിവുണ്ട്. ഇക്കാര്യം ലക്ഷ്മിയോട് രേണു പറയുകയും ചെയ്തിരുന്നു. തന്റെ ഭർത്താവിന്റെ മണം തന്റെ മരണം വരെ ഒപ്പം വേണമെന്ന ആഗ്രഹത്തില്‍ നിന്നാണ് കൊല്ലം സുധിയുടെ മണം പെർഫ്യൂമാക്കി മാറ്റാൻ സഹായിക്കാമോയെന്ന് ഭാര്യ രേണു ലക്ഷ്മിയോട് ചോദിച്ചത്. അതിനുള്ള ശ്രമത്തിലായിരുന്നു ഇതുവരെയും ലക്ഷ്മി.

മണം പെർഫ്യൂമാക്കി മാറ്റാൻ കഴിവുള്ള കലാകാരനെ അന്വേഷിച്ചുള്ള യാത്രയിലായിരുന്നു ഇതുവരെയും ലക്ഷ്മി. ആ യാത്ര അവസാനിച്ചത് സുഗന്ധലേപനങ്ങളില്‍ അറബികളെയും ലോകമെമ്ബാട് നിന്നും എത്തുന്ന സന്ദര്‍ശകരുടെയും ഹൃദയം കവരുന്ന ദുബായ് മലയാളിയായ ഡോ.യൂസഫിലാണ്. മനസില്‍ നിറയുന്ന ഭാവനകള്‍ക്ക് വ്യത്യസ്തമായ മിശ്രണത്തിലൂടെ അറബിനാട്ടില്‍ വ്യത്യസ്തമായ സുഗന്ധം തേടുകയാണ് മലയാളിയായ യൂസഫ് ഭായ്.

വെറും പത്ത് മിനുട്ട് മതി വ്യത്യസ്തമായ മനം മയക്കുന്ന പുതിയൊരു സുഗന്ധക്കൂട്ടുണ്ടാക്കാന്‍ യൂസഫ് ഭായിയ്ക്ക്. നമ്മുടെ കൈയ്യില്‍ എന്താണോ ഉള്ളത് അതിന്റെ ഗന്ധത്തില്‍ നിന്നും യൂസഫ് ഭായ് വ്യത്യസ്തമായി അദ്ദേഹത്തിന്റേതായ ഒരു സുഗന്ധലേപനം ഉണ്ടാക്കും. അത് തന്നെയാണ് യൂസഫ് ഭായിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നതും ആളുകള്‍ അദ്ദേഹത്തിന്റെ ഷോപ്പ് അന്വഷിച്ച്‌ വരുന്നതിന്റെ കാരണവും. കൊല്ലം സുധിയുടെ വസ്ത്രങ്ങള്‍ ലക്ഷ്മി യൂസഫിന് കൈമാറി. ‍

കൂടാതെ സുധിയുടെ ശീലങ്ങളും രീതികളും ചോദിച്ച്‌ മനസിലാക്കി സുധിയുടെ ഷർട്ടിന്റെ മണത്തിനോട് കിടപിടിക്കുന്ന പെർഫ്യൂം തയ്യാറാക്കി ലക്ഷ്മിക്ക് കൈമാറി. പെർഫ്യൂം മണത്ത് നോക്കിയ ലക്ഷ്മിയുടെ കണ്ണുകളും നിറഞ്ഞു. സുധി ചേട്ടന്റെ ഗന്ധം അതുപോലെ ഫീല്‍ ചെയ്യുന്നുവെന്നാണ് ലക്ഷ്മി പറഞ്ഞത്. ആദ്യമായാണ് അപകടസമയത്ത് ഒരു വ്യക്തി ധരിച്ച വസ്ത്രവുമായി ഒരാള്‍ യൂസഫിനെ സമീപിക്കുന്നതും പെർഫ്യൂം തയ്യാറാക്കി തരാൻ ആവശ്യപ്പെടുന്നതും.

അതുകൊണ്ട് തന്നെ സുധിയുടെ വസ്ത്രങ്ങള്‍ കയ്യിലെടുത്ത യൂസഫിന്റെ കണ്ണുകളും നിറഞ്ഞു. ലക്ഷ്മിക്ക് ഒപ്പം സുധിയുടെ ഭാര്യ കൂടി വന്നിരുന്നുവെങ്കില്‍ സുധിയെ കുറിച്ച്‌ കുറച്ച്‌ കാര്യങ്ങള്‍ കൂടി മനസിലാക്കി പെർഫ്യൂം തയ്യാറാക്കാമായിരുന്നുവെന്നും വീഡിയോയില്‍ യൂസഫ് പറയുന്നുണ്ട്.

നിരവധി പേരാണ് ഇത്തരത്തില്‍ ലക്ഷ്മിയെ പോലെ പ്രിയപ്പെട്ടവരുടെ മണവും ഓർമകളും പെർഫ്യൂമാക്കി മാറ്റിതരാൻ ആവശ്യപ്പെട്ട് യൂസഫിനെ തേടി ദുബായില്‍ എത്തുന്നത്. ലക്ഷ്മിയുടെ യുട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ശ്രദ്ധനേടുകയും രേണുവിനായി ലക്ഷ്മി ചെയ്ത പ്രവൃത്തിയെ അഭിനന്ദിച്ചും നിരവധിയാളുകള്‍ കമന്റുകള്‍ കുറിച്ചു.