
സ്വന്തം ലേഖകൻ
മലപ്പുറം: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സമീപം മറ്റൊരു സ്ഥാപനം തുടങ്ങാൻ ശ്രമം നടത്തിയതിന്റെ വൈരാഗ്യത്തിൽ സുഹൃത്തിനെ 12 മണിക്കൂര്‍ ബന്ദിയാക്കി തോക്കുകൊണ്ട് തലയ്ക്കടിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ ആലപ്പുഴ സ്വദേശികളായ മൂന്നുപേർ അറസ്റ്റിൽ.
ആലപ്പുഴ വള്ളികുന്നം സ്വദേശികളായ കമ്പിളിശ്ശേരി വിഷ്ണുസജീവ് (33), കടുവിനാല്‍ മലവിള വടക്കേതില്‍ എസ്. സഞ്ജു (31), അപ്പു (30) എന്നിവരെയാണ് വളാഞ്ചേരി എസ്.എച്ച്.ഒ. കെ.ജെ. ജിനേഷും സംഘവും അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വളാഞ്ചേരിയില്‍ കോഴിക്കോട് റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നോക്കിനടത്തിപ്പുകാരനായ ആലപ്പുഴ സ്വദേശി ശ്രീലാലിനെയാണ് സ്ഥാപനത്തിന്റെ പാര്‍ട്ണര്‍മാര്‍കൂടിയായ സുഹൃത്തുക്കള്‍ മര്‍ദിച്ചതായി പരാതി ഉയര്‍ന്നതും നടപടികള്‍ ഉണ്ടായതും.
ജൂൺ 25 നാണ് കേസിനാസ്പദമായ സംഭവം. പ്രതികൾ സ്ഥാപനത്തിൽ യുവാവിനെ 12 മണിക്കൂറോളം ബന്ധിയാക്കി ക്രൂരമായി മർദിക്കുകയും, മുദ്ര പേപ്പറിലും മറ്റ് പല രേഖകളിലും നിർബന്ധിച്ച് ഒപ്പിടിക്കുകയും ഗൂഗ്ൾ പേ വഴി പണം കൈമാറ്റം ചെയ്യിപ്പിക്കുകയും, കാർ, മൊബൈൽ ഫോൺ എന്നിവ കൈക്കലാക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
ശ്രീലാൽ ഈ സ്ഥാപനത്തിൽ നിന്നും പിരിഞ്ഞ് തൊട്ടടുത്ത് തന്നെ ഇതേ രീതിയിൽ മറ്റൊരു സ്ഥാപനം ആരംഭിക്കാൻ ശ്രമിച്ചതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. പ്രതികൾ ശ്രീലാലിനെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും വഴങ്ങാത്തതിനെ തുടർന്ന് സ്ഥാപനത്തിൽ പൂട്ടിയിട്ട് ക്രൂരമായി മർദിക്കുകയുമായിരുന്നു.
താൻ ആത്മഹത്യ ചെയ്യുകയാണെന്ന രീതിയിൽ വീഡിയോ എടുപ്പിച്ച് ശ്രീലാലിന്റെ അകന്ന ബന്ധുവിനു പ്രതികൾ അയച്ചുകൊടുക്കുകയും ഈ ബന്ധുവിനെ വളാഞ്ചേരിയിലേക്ക് വിളിച്ചുവരുത്തി അവരുടെ മക്കളെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവത്ര.
ശ്രീലാൽ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി സുജിത്ദാസിന്റെ നിർദേശാനുസരണം തിരൂർ ഡി വൈ എസ് പി ബെന്നിയുടെയുടെ കീഴിലുള്ള ക്രൈം സ്‌ക്വാഡിന്റെ സഹായത്തോടെ വളാഞ്ചേരി പൊലീസ് സബ് ഇൻസ്പെക്ടർ നൗഷാദ്, മനോജ്, ദീപക്, എന്നിവരും പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു.