
മരിച്ചെങ്കിലും പെൻഷൻ കൈപ്പറ്റുന്നത് 23 പേർ;അക്കൗണ്ടിലേക്ക് കൈമാറിയത് ഒൻപത് ലക്ഷത്തോളം രൂപ;അയിരൂർ പഞ്ചായത്തിലെ 2021-22 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലുള്ളത് ഞെട്ടിക്കുന്ന കണക്കുകൾ
സ്വന്തം ലേഖകൻ
പത്തനംതിട്ട: അയിരൂർ പഞ്ചായത്തിലെ ക്ഷേമപെൻഷൻ ലഭിച്ചുകൊണ്ടിരുന്ന ഗുണഭോക്താക്കളിൽ 23 പേർ മരണമടഞ്ഞിട്ടും അവരുടെ അക്കൗണ്ടിലേക്ക് പിന്നെയും പണം കൈമാറിയതായി ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തൽ. 9,07,200 രൂപയാണ് ഇത്തരത്തിൽ അനുവദിച്ചത്. പഞ്ചായത്തിലെ 2021–22 വർഷത്തെ ഓഡിറ്റ് അവലോകനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗുണഭോക്താവ് നേരത്തെ മരിച്ചിട്ടും വിധവാ പെൻഷൻ ഇനത്തിൽ 51,200 രൂപ അനുവദിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.ആനുകൂല്യം വാങ്ങുന്ന വ്യക്തി മരണമടയുമ്പോൾ പെൻഷൻ പട്ടികയിൽ നിന്നു യഥാസമയം ഒഴിവാക്കാഞ്ഞതിനാലാണ് ഈ അപാകത സംഭവിച്ചത്.
സാമൂഹികസുരക്ഷാ പെൻഷൻ വാങ്ങുന്നയാൾ മരണപ്പെടുകയും ഇക്കാര്യം പ്രസ്തുത പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുകയുമാണെങ്കിൽ അന്നുതന്നെ പെൻഷൻ സസ്പെൻഡ് ചെയ്യണമെന്നാണു നിർദേശം. മറ്റു തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിലാണു പെൻഷൻ ഗുണഭോക്താവ് മരിച്ചിട്ടുളളതെങ്കിൽ അങ്ങനെയുള്ളവരുടെ വിവരങ്ങൾ അങ്കണവാടി–ആശാ വർക്കർമാർ മുഖേന ശേഖരിച്ച് അതതു മാസം ഡേറ്റാ ബേസിൽ നിന്ന് ഒഴിവാക്കാൻ സെക്രട്ടറി ബാധ്യസ്ഥനാണെന്നും സർക്കാർ നിർദേശമുണ്ട്. മരണമടഞ്ഞ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പെൻഷൻ തുക കൈമാറുന്നതിലൂടെ ബന്ധുക്കൾ തുക പിൻവലിക്കാനുള്ള സാധ്യത തളളിക്കളയാനാകില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കോഴഞ്ചേരി പഞ്ചായത്തിൽ പരേതരായ
17 പേരുടെ അക്കൗണ്ടുകളിലേക്ക് ക്ഷേമപെൻഷനായി അനുവദിച്ചത് 4.48 ലക്ഷം രൂപ. വാർധക്യകാല പെൻഷനാണ് കൂടുതലും അനുവദിച്ചിട്ടുളളത്. വിധവാ പെൻഷനുമുണ്ട്. ഇത്തരത്തിൽ 11,200 രൂപ മുതൽ 46,700 രൂപ വരെ അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ട്. അതേസമയം, ഇങ്ങനെ അനുവദിച്ച തുക അനന്തരാവകാശികൾ പിൻവലിച്ചിട്ടുണ്ടെങ്കിൽ പണം അവരിൽ നിന്നു തിരികെ ഈടാക്കണമെന്നു സർക്കാർ നിർദേശമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
