സര്‍ക്കാര്‍ ജീവനക്കാര്‍ അനധികൃതമായി വാങ്ങിയത് വിധവ പെൻഷനും ഭിന്നശേഷിക്കാര്‍ക്കുള്ള പെൻഷനും; തട്ടിപ്പ് നടത്തിയവരുടെ പേരുവിവരങ്ങള്‍ പുറത്തു വിടേണ്ടെന്ന തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍; കർശന നടപടി സ്വീകരിക്കാൻ വകുപ്പ് മേധാവികൾക്ക് സർക്കാർ നിർദ്ദേശം നൽകി

Spread the love

തിരുവനന്തപുരം: ഗസറ്റഡ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ 1,458 സർക്കാർ ജീവനക്കാർ അനർഹമായി സാമൂഹ്യക്ഷേമ പെൻഷൻ വാങ്ങുന്നെന്ന കണ്ടെത്തലില്‍ കർശന നടപടി സ്വീകരിക്കാൻ വകുപ്പ് മേധാവികള്‍ക്ക് സംസ്ഥാന സർക്കാർ നിർദ്ദേശം നല്‍കി.

ഇവർ അനർഹമായി കൈപ്പറ്റിയ പണം പലിശ സഹിതം തിരിച്ചുപിടിക്കാനാണ് സർക്കാർ നീക്കം. എന്നാല്‍, ഗുരുതരമായ തട്ടിപ്പ് നടത്തിയ സർക്കാർ ഉദ്യോഗസ്ഥർ ആരെന്ന വിവരം പൊതുസമൂഹം അറിയാനിടയില്ല. അനർഹമായി പെൻഷൻ വാങ്ങിയവരുടെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിടേണ്ടെന്നാണ് നിലവിലെ ധാരണ.

നടന്നത് വലിയ തട്ടിപ്പാണെങ്കിലും പണം തിരിച്ചുപിടിക്കുന്നതിനപ്പുറം പേരുവിവരങ്ങള്‍ പുറത്തുവിടാൻ നീക്കമില്ല. രാഷ്ട്രീയ പാർട്ടികളുടെയും സർവീസ് സംഘടനകളുടെയും സമ്മർദ്ദമാണ് ഈ നിലപാടിന് പിന്നിലെന്നാണ് സൂചന. വിധവ പെൻഷനും ഭിന്നശേഷി പെൻഷനുമാണ് സർക്കാർ ജീവനക്കാർ അനർഹമായി കൈപ്പറ്റിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാർ സർവ്വീസിലുള്ള ഭിന്നശേഷിക്കാരാണ് പട്ടികയില്‍ കൂടുതലമുള്ളതെന്നാണ് വിവരം. സർവ്വീസില്‍ പ്രവേശിച്ചിട്ടും സാമൂഹ്യക്ഷേമപെൻഷൻ വേണ്ടെന്ന് എഴുതിക്കൊടുക്കാതെ ബോധപൂർവ്വം പണം കൈപ്പറ്റുന്നവരുമുണ്ട്. മസ്റ്ററിംഗിലും ഇവരെ പിടിക്കാനാകാത്തതിന് കാരണം തദ്ദേശവകുപ്പ് ജീവനക്കാരുടെ പിന്തുണ കൂടിയുള്ളത് കൊണ്ടാണ്. എല്ലാ രാഷ്ട്രീയപ്പാർട്ടികളും പരാമവധി ആളുകളെ പട്ടികയില്‍ ഉള്‍പ്പെടുത്താൻ മത്സരിക്കുന്നതാണ് പതിവ്.

സർക്കാർ പേ റോളില്‍ ഉള്‍പ്പെട്ട എത്ര പേർ ക്ഷേമപെൻഷൻ വാങ്ങുന്നുണ്ടെന്നതിൻറെ ലിസ്റ്റാണ് ധനവകുപ്പ് പുറത്ത് വിട്ടത്. എല്ലാ വകുപ്പികളിലുമുണ്ട് അനർഹർ. കർശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ലിസ്റ്റ് ധനവകുപ്പ് അതാത് വകുപ്പ് മേധാവികള്‍ക്ക് കൈമാറിയിട്ടുള്ളത്. അനർഹരുടെ പട്ടികയില്‍ വ്യക്തിഗതമായ പരിശോധനയാണ് നടക്കുക.

അനർഹർ പട്ടികയിലുണ്ടെന്ന് സിഎജി കണ്ടെത്തിയിട്ടും സർക്കാർ വലിയ കാര്യമാക്കിയിരുന്നില്ല. പിന്നീട് പെൻഷന് വൻ തുക വേണ്ടിവന്ന സാഹചര്യത്തിലാണ് പരിശോധന കർശനമാക്കിയത്. ഐകെഎം പ്രത്യേക സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് തട്ടിപ്പ് പിടിച്ചത്.

ധനവകുപ്പിന്റെ നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഗസറ്റഡ് ഉദ്യോഗസ്ഥർ അടക്കമുള്ളവരാണ് പെൻഷൻ കൈപ്പറ്റുന്നതെന്നും റിപ്പോർട്ടില്‍ പറയുന്നു. കോളേജ് അസി. പ്രൊഫസർമാർ ഉള്‍പ്പെടെ ക്ഷേമ പെൻഷൻ വാങ്ങുന്നതായും കണ്ടെത്തി. ഹയർ സെക്കൻഡറി അടക്കമുള്ള സ്കൂള്‍ അധ്യാപകരും ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിലുണ്ട്.

ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ പേർ ക്ഷേമ പെൻഷൻ വാങ്ങുന്നത്- 373 പേർ. പൊതുവിദ്യാഭ്യാസ വകുപ്പാണ് രണ്ടാം സ്ഥാനത്ത്- 224 പേർ. മെഡിക്കല്‍ എഡ്യുക്കേഷൻ വകുപ്പില്‍ 124 പേരും ആയൂർവേദ വകുപ്പില്‍ (ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ) 114 പേരും മൃഗസംരണക്ഷ വകുപ്പില്‍ 74 പേരും പൊതുമരാമത്ത് വകുപ്പില്‍ 47 പേരും ക്ഷേമ പെൻഷൻ വാങ്ങുന്ന സർക്കാർ ജീവനക്കാരാണ്. ക്ഷേമപെൻഷൻ കൈപ്പറ്റുന്ന രണ്ട് അസി. പ്രൊഫസർമാരില്‍ ഒരാള്‍ തിരുവനന്തപുരം ജില്ലയിലെ സർക്കാർ കോളേജിലാണ് ജോലിചെയ്യുന്നത്. ഒരാള്‍ പാലക്കാട് ജില്ലയിലെ സർക്കാർ കോളേജിലും ജോലിചെയ്യുന്നു. ഹയർ സെക്കൻഡറി അധ്യാപകരായ മൂന്നുപേരാണ് പെൻഷൻ വാങ്ങുന്നത്.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ 46 പേരും ഹോമിയോപ്പതി വകുപ്പില്‍ 41 പേരും കൃഷി, റവന്യു വകുപ്പുകളില്‍ 35 പേർ വീതവും ജുഡീഷ്യറി ആൻഡ് സോഷ്യല്‍ ജസ്റ്റീസ് വകുപ്പില്‍ 34 പേരും ഇൻഷ്വറൻസ് മെഡിക്കല്‍ സർവീസ് വകുപ്പില്‍ 31 പേരും കോളേജിയറ്റ് എഡ്യുക്കേഷൻ വകുപ്പില്‍ 27 പേരും ഹോമിയോപ്പതിയില്‍ 25 പേരും ക്ഷേമ പെൻഷൻ കൈപ്പറ്റുന്നു.

മറ്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പെൻഷൻ പറ്റുന്നവരുടെ എണ്ണം ഇപ്രകാരമാണ്:

വില്‍പന നികുതി 14 വീതം, പട്ടികജാതി ക്ഷേമം 13, ഗ്രാമ വികസനം, പോലീസ്, പി.എസ്.സി, ആയുർവേദ മെഡിക്കല്‍ എഡ്യുക്കേഷൻ 10 വീതം, സഹകരണം എട്ട്, ലജിസ്ലേച്ചർ സെക്രട്ടറിയറ്റ്, തൊഴില്‍ പരിശീലനം, പൊതുഭരണം, വൊക്കേഷണല്‍ ഹയർ സെക്കണ്ടറി ഏഴു വീതം, വനം-വന്യജീവി ഒമ്ബത്, സോയില്‍ സർവെ, ഫിഷറീസ് ആറു വീതം, തദ്ദേശ ഭരണം, വാഹന ഗതാഗതം, വ്യവാസായവും വാണിജ്യവും, ഫയർഫോഴ്സ്, ക്ഷീര വികസനം, പൊതുവിതരണം, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് നാലു വീതം, സാമൂഹിക ക്ഷേമം, രജിസ്ട്രേഷൻ, മ്യൂസിയം, പ്രിന്റിങ്, ഭക്ഷ്യ സുരക്ഷ, എക്സൈസ്, ആർക്കിയോളജി മൂന്നു വീതം, തൊഴില്‍, ലീഗല്‍ മെട്രോളജി, മെഡിക്കല്‍ എക്സാമിനേഷൻ ലബോട്ടറി, എക്ണോമിക്സ് ആൻഡ് സ്റ്റാറ്റിറ്റിക്സ്, ലാ കോളേജുകള്‍ രണ്ടു വീതം, എൻസിസി, ലോട്ടറീസ്, ജയില്‍, തൊഴില്‍ കോടതി, ഹാർബർ എൻജിനിയറിങ്, ഇലക്‌ട്രിക്കല്‍ ഇൻസ്പക്‌ട്രേറ്റ്, ഡ്രഗ്സ് കണ്‍ട്രോള്‍, വിന്നോക്ക വിഭാഗ വികസനം, കയർ വകിസനം ഒന്നു വീതം എന്നിങ്ങനെയാണ് പരിശോധനയിലെ കണ്ടെത്തല്‍.