
ഭാര്യക്കും 3 വയസ്സുള്ള മകനും ഒപ്പം ഒഴിവുകാലം ആഘോഷിക്കാൻ കശ്മീരിൽ എത്തിയത് ; പഹൽഗാം ആക്രമണത്തിൽ മരിച്ചവരിൽ ടിസിഎസ് ടെക്കിയും
ദില്ലി: കശ്മീരിൽ പെഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ നാൽപതുകാരനായ ടിസിഎസ് ജീവനക്കാരനും ഉണ്ടായിരുന്നു.
ഫ്ളോറിഡ കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന ടിസിഎസ് ടെക്കി ബിതൻ അധികാരിയും വെറുപ്പിന്റെ ആയുധത്തിന് ഇരയായി. ഭാര്യ സോഹിണിക്കും മൂന്ന് വയസുള്ള മകനുമൊപ്പം ഒഴിവുകാലം ആഘോഷിക്കാൻ എത്തിയതായിരുന്നു ബിതൻ.
രണ്ട് വര്‍ഷത്തിന് ശേഷമാണ് ഭാര്യയെയും മകനേയും കാണാനും ആഘോഷിക്കാനും ഏപ്രിൽ എട്ടിന് കൊൽക്കത്തയിലെ വീട്ടിലേക്ക് വന്നത്. കഴിഞ്ഞ ആഴ്ച അവര്‍ കാശ്മീരിലേക്ക് പോയി. വ്യാഴാഴ്ച തിരിച്ചെത്തേണ്ടതായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടയിലായിരുന്നു ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ആക്രമങ്ങളിലൊന്ന് സംഭവിച്ചത്. പഹൽഗാമിൽ ബിതനൊപ്പം 25 പേരെയും ഭീകരര്‍ വെടിവച്ചുകൊന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും മകനും സുരക്ഷിതരാണ് അവരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
വിവരം ലഭിച്ചതിന് പിന്നാലെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ബിതന്റെ ഭാര്യയുമായി ഫോണിൽ സംസാരിച്ച് സർക്കാർ അവർക്കൊപ്പമുണ്ടെന്ന് ഉറപ്പുനൽകി.’ജമ്മു കശ്മീരിൽ ഇന്ന് വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എന്റെ ഹൃദയത്തിൽ നിന്നുള്ള അനുശോചനങ്ങൾ” ജീവൻ നഷ്ടമായ ബിതൻ അധികാരി പശ്ചിമ ബംഗാളിൽ നിന്നുള്ളയാളാണ്.
അദ്ദേഹത്തിന്റെ ഭാര്യയുമായി ഞാൻ ഫോണിൽ സംസാരിച്ചു. ദുഃഖത്തിന്റെ ഈ മണിക്കൂറിൽ അവരെ ആശ്വസിപ്പിക്കാൻ വാക്കുകൾ പോരാതെ വരുന്നു എങ്കിലും, അദ്ദേഹത്തിന്റെ മൃതദേഹം കൊൽക്കത്തയിലെ വീട്ടിലേക്ക് കൊണ്ടുവരാൻ തന്റെ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ഞാൻ അവർക്ക് ഉറപ്പ് നൽകി” എന്ന് മമത എക്‌സ് പോസ്റ്റിൽ പറഞ്ഞു.
തകര്‍ന്ന മനസുമായാണ് ബിതന്റെ പിതാവ് പ്രതികരിക്കുന്നത്. ‘അവൻ ഞങ്ങളെയെല്ലാം ഒപ്പം കൂട്ടാൻ അവൻ ആഗ്രഹിച്ചിരുന്നു. മരുമകളെയും കുട്ടിയേയും കൂട്ടി പോകാൻ ഞാൻ പറഞ്ഞു. ഇന്ന് ഉച്ചയ്ക്കും എന്നോട് സംസാരിച്ചു.
പിന്നീട് എന്ത് സംഭവിച്ചുവെന്ന് എനിക്കറിയില്ല’ പിതാവ് പറയുന്നു. കശ്മീരിൽ നിന്ന് അവൻ വിളിച്ചിരുന്നു. തിരിച്ചെത്തിയ ശേഷം ഒരുമിച്ച് അവധി ആഘോഷിക്കാമെന്ന് അവൻ പറഞ്ഞു. പക്ഷെ, അത് അവനുമായുള്ള അവസാന സംസാരമായിരിക്കുമെന്ന് കരുതിയില്ലെന്നു സഹോദരനും പറഞ്ഞു.