
പട്ടേല്‍ പ്രതിമയ്ക്ക് മുമ്പില്‍ മനുഷ്യച്ചങ്ങല , മൂന്നു മാസമായി ജീവനക്കാര്‍ക്ക് ശമ്പളമില്ല..
സ്വന്തംലേഖകൻ
മോദി സര്‍ക്കാര്‍ 3000 കോടി മുടക്കി ഗുജറാത്തില്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ പട്ടേല്‍ പ്രതിമ നടത്തിപ്പില്‍ പ്രതിസന്ധി. പ്രതിമയുടെ നടത്തിപ്പ് ചുമതലയുള്ള ജീവനക്കാര്‍ക്ക് മൂന്നു മാസത്തോളമായി ശമ്പളം ലഭിക്കുന്നില്ലെന്ന് ഗുജറാത്തി പത്രമായ ‘ദിവ്യ ഭാസ്‌ക്കര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. ശമ്പളം ലഭിക്കാത്ത ജീവനക്കാര്‍ പ്രതിമക്ക് ചുറ്റും മനുഷ്യച്ചങ്ങല തീര്‍ത്തെന്നും റിപ്പോര്‍ട്ടിലുണ്ട്.പ്രതിമയുടെ നടത്തിപ്പു ചുമതലയുള്ള സ്ത്രീകളും പുരുഷന്മാരുമായ സെക്യൂരിറ്റി ജീവനക്കാര്‍, പൂന്തോട്ട ജോലിക്കാര്‍, ശുചീകരണ തൊഴിലാളികള്‍, ലിഫ്റ്റ് ജീവനക്കാര്‍, ടിക്കറ്റ് ചെക്കര്‍മാര്‍ എന്നിവരാണ് മാസങ്ങളായി ശമ്പളം മുടങ്ങിക്കിടക്കുന്നതിനാല്‍ സമരം ചെയ്യുന്നത്.2018ല്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 143-ാമത് ജന്മദിനമായിരുന്ന ഒക്ടോബര്‍ 31നായിരുന്നു 182 മീറ്റര്‍ ഉയരമുള്ള പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. നര്‍മ്മദാ നദീ തീരത്തുള്ള സാധു ബെട്ട് ദ്വീപിലാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. പാവങ്ങളെ കുടിയൊഴിപ്പിച്ച് കോടികള്‍ മുടക്കി ലോകോത്തര പ്രതിമ നിര്‍മ്മിക്കുന്നതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.