
പത്തനംതിട്ട പുറമറ്റത്ത് ബൈക്ക് നിയന്ത്രണം നഷ്ടമായി നാലടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം; മല്ലപ്പള്ളി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം; അപകടത്തിൽപെട്ട് ആരുംകാണാതെ രാത്രി മുഴുവൻ കിടന്ന യുവാവിനെ കണ്ടത്തിയത് മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം
സ്വന്തം ലേഖിക
കല്ലൂപ്പാറ: പുറമറ്റം പുതുശേരി കവലയ്ക്കു സമീപം ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.
മല്ലപ്പള്ളി പരിയാരം ചാങ്ങിച്ചേത്ത് സിജോ ജെറിൻ ജോസഫ് (27) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയിൽ ഇയാളെ കാണാനില്ലെന്ന പരാതിയേ തൂടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അപകടത്തിൽപെട്ട് അബോധാവസ്ഥയിൽ സിജോയെ കണ്ടെത്തിയത്. മൊബൈൽ ഫോണിന്റെ ടവർ ലോക്കേഷൻ നോക്കി പൊലീസ് നടത്തിയ അന്വേഷണത്തിൽ പുലർച്ചെ 3 മണിക്ക് റോഡിനു സമീപത്തെ റബർത്തോട്ടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലാണ് സിജോയെ കണ്ടത്. അപ്പോൾ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായർ രാത്രിയിൽ വീട്ടിൽ വരാൻ താമസിക്കുകയും ഫോണിൽ വിളിച്ചിട്ട് കോൾ എടുക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബന്ധുക്കൾ പരാതിയുമായി പൊലീസിനെ സമീപിച്ചു..
പുറമറ്റം പുതുശേരി കവലയ്ക്കു സമീപം റോഡിൽ നിന്ന് 4 അടിയോളം താഴ്ചയിലുള്ള തോട്ടത്തിലെക്കാണ് ബൈക്ക് മറഞ്ഞത്. മുകളിൽ റോഡിൽ നിന്ന് നോക്കിയാൽ സിജോ വീണുകിടക്കുന്നത് പെട്ടെന്ന് ശ്രദ്ധയിൽപെടില്ല. അതുകൊണ്ടാണ് റോഡിലൂടെ പോയ ആരും സംഭവം കാണാതെ പോയത് എന്ന് പൊലീസ് പറഞ്ഞു.
എറണാകുളം കീസ്‌കോട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ എൻജിനീയറായിരുന്ന സിജോ കൊട്ടാരക്കരയിലെ ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം. അവിവാഹിതനാണ്. സംസ്‌കാരം പിന്നീട്. അമ്മ: അക്കാമ്മ ജോസഫ്. സഹോദരങ്ങൾ: ജുബിൻ ജോസഫ്, ജൂലി മറിയം ജോസഫ്.