പത്തനംതിട്ടയിൽ പൊലീസിന്റെ വ്യാപക ലഹരി വേട്ട; അടൂരില്‍ ബ്രൗണ്‍ഷുഗറുമായി അസം ദമ്പതികള്‍ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ; ഇതര സംസ്ഥാന തൊഴിലാളികൾ ജില്ലയിലെ ലഹരി മരുന്നുകളുടെ കാരിയര്‍മാർ

Spread the love

 

സ്വന്തം ലേഖിക

പത്തനംതിട്ട: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ശക്തമാക്കിയ റെയ്ഡിനെ തുടര്‍ന്ന് ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ ലഹരി മരുന്നുമായി പിടിയില്‍. ബ്രൗണ്‍ ഷുഗറും കഞ്ചാവും പിടിച്ചെടുത്തു.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് സ്പെഷല്‍ ടീമും ലോക്കല്‍ പൊലീസും ചേർന്ന് അടൂര്‍, ഏനാത്ത് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ സംയുക്ത റെയ്ഡിലാണ് പ്രതികള്‍ കുടുങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടക്കടത്തുകാവിലെ വാടകവീട്ടില്‍ നിന്നാണ് 14 ചെറിയ കുപ്പികളിലായി വില്പനക്ക് സൂക്ഷിച്ച 3 ഗ്രാം 62 മില്ലിഗ്രാം ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശികളായ ദമ്പതികള്‍ കുടുങ്ങിയത്. ആസാം മാരിഗാണ്‍ ചാരായ്ബഹി ലാഹൗരിഗട്ട് പലഹ്ജുരി അഹമ്മദ് അലി മകൻ ഫാകറുദീൻ (26), ആസ്സാം നാഗയോണ്‍ പഠിയചപാരി റൗമാരിഗയോണ്‍ എന്ന സ്ഥലത്ത് ഫരിദാഖത്തൂൻ (23) എന്നിവരാണ് പിടിയിലായത്. ദിവസങ്ങളായി പ്രതികള്‍ ജില്ലാ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

സ്പെഷല്‍ ടീമും ഏനാത്ത് പൊലീസും നടത്തിയ സംയുക്ത റെയ്ഡില്‍ 40 ഗ്രാം കഞ്ചാവുമായി യുവാവും പിടിയിലായി. കൊല്ലം കുന്നത്തൂര്‍ ശിവവിലാസം വിഷ്ണുവാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം കൂട്ടാളികളുണ്ടോ തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച്‌ പൊലീസ് അന്വേഷിക്കുന്നുണ്ട്. ജില്ലാ നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്‌പി കെ.എ.വിദ്യാധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘവും അടൂര്‍, ഏനാത്ത് പൊലീസും റെയ്ഡുകളില്‍ പങ്കെടുത്തു.

ഇതര സംസ്ഥാന തൊഴിലാളികളാണ് ജില്ലയിലെ ലഹരി മരുന്നുകളുടെ കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നത്. അടൂരില്‍ നിന്ന് രണ്ടു മാസം മുൻപ് ആസാമീസ് സ്വദേശികള്‍ വലിയ അളവ് കഞ്ചാവുമായി അറസ്റ്റിലായിരുന്നു. ദമ്പതികള്‍ ആകുമ്പോള്‍ സംശയം ഉണ്ടാകില്ലെന്ന് കരുതിയാണ് ഈ രീതിയില്‍ ലഹരി കടത്തുന്നത്.