സ്വന്തം ലേഖകൻ
പത്തനംതിട്ട: ഒറ്റ രാത്രിയിൽ ഒറ്റ കവലയിലെ 10 കടകളിൽ മോഷണം. കാണിക്ക വഞ്ചി തുറക്കാനും ശ്രമം. അടൂർ കടമ്പനാട്ടാണ് പത്തു വ്യാപാര ശാലകളില്‍ ഒറ്റ രാത്രിയില്‍ മോഷണം നടന്നത്. ഇതിനൊപ്പമാണ് റോഡരികിലെ കാണിക്ക വഞ്ചി കുത്തി തുറക്കാനും ശ്രമം നടത്തിയത്. കടമ്പനാട് ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിലും കണ്ണനാല്‍ത്തറയിലെ കാണിക്കവഞ്ചിയിലുമാണ് മോഷണ ശ്രമമുണ്ടായത്.
വ്യാപാര സ്ഥാപനങ്ങളുടെ മേല്‍ക്കൂരയിലെ ഓട് പൊളിച്ചാണ് കടകള്‍ക്കുള്ളില്‍ കടന്നത്. ഇരുമ്പ്, സിമന്‍റ് വ്യാപാര ശാലയില്‍ മേശയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന 20,000 രൂപ മോഷ്ടിച്ചതായി കടയുടമ സുഭാഷ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൊബൈല്‍ ഷോപ്പിനുള്ളില്‍ പൂട്ട് തകര്‍ത്ത് അകത്തു കടന്നു ഫോണും പണവും അപഹരിച്ചു. കടമ്പനാട് ചന്തയില്‍ ലോഹ പാത്രങ്ങള്‍ വില്‍ക്കുന്ന കടയുടെ മേല്‍ക്കൂര പൊളിച്ച് അകത്തു കടന്ന് പണം കവര്‍ന്നു. സമീപത്തെ ഓടിട്ട മറ്റ് കടകളിലും മോഷ്ടാവ് ഇറങ്ങി.
സ്റ്റേഷനറി കട, ബുക്ക്സ് സ്‌റ്റാള്‍, തയ്യല്‍ക്കട, മൊബൈല്‍ വ്യാപാര ശാല, കണ്ണാടിക്കട എന്നിവിടങ്ങളിലും സമാന രീതിയില്‍ മോഷണം നടന്നു. കവലയിലെ ലോട്ടറിക്കടയില്‍ നിന്ന് ടിക്കറ്റുകളും പണവും മോഷ്ടിച്ചു. ചന്തയിലുള്ള പാത്രക്കടയുടെ മേൽക്കൂരയിലെ ഓട് ഇളക്കി മാറ്റി ആണ് ഉള്ളിൽ കടന്ന് പണം കവർന്നത്.
കാണിക്ക മണ്ഡപത്തിന്‍റെ പൂട്ട് പൊളിച്ച് അകത്തു കടന്നെങ്കിലും വഞ്ചി പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. മോഷ്ട്ടാക്കൾ ചായ കടയെയും വെറുതെ വിട്ടില്ല. ഇവിടെയും കയറി ഉണ്ടായിരുന്നത് തട്ടിയെടുത്തു.