പത്തനംതിട്ട: റവന്യു വകുപ്പിലെ എൽഡി ക്ലാർക്ക് നിയമനം വിവാദമാകുന്നു. ആകെ 25 പേരെ നിയമിക്കാൻ ജില്ലാ കളക്ടർ ഉത്തരവിറക്കിയതിന് പിന്നാലെ രണ്ടു പേർക്ക് നിയമന ഉത്തരവ് നേരിട്ട് വീടുകളിൽ എത്തിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. ഇവർ അടൂർ താലൂക്ക് ഓഫീസിൽ ചുമതല ഏൽക്കുകയും ചെയ്തു. ഇതോടെ ഇവർ സർവീസിൽ മുന്നിലാകുകയും തുടർ ആനുകൂല്യങ്ങളിൽ മുൻഗണന ലഭിക്കുകയും ചെയ്യും. നിയമനം വിവാദമായതോടെ റവന്യു മന്ത്രിയുടെ ഓഫീസിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ ബാക്കിയുള്ള 23 പേർക്കും രജിസ്റ്റേർഡ് തപാലിൽ ചൊവ്വാഴ്ച നിയമന ഉത്തരവ് അയച്ചിട്ടുണ്ട്.
ജില്ലാ കലട്രേറ്റിലെ സീക്രട്ട് സെക്ഷനിൽ നിന്നും നിയമിക്കപ്പെടുന്നവരുടെ ലിസ്റ്റ് ചുമതലക്കാരുടെ പാസ് വേർഡ് ഉപയോഗിച്ച് എടുത്ത ശേഷമാണ് നിയമന ഉത്തരവ് രണ്ട് പേർക്ക് മാത്രം നൽകിയതെന്ന് പ്രതിപക്ഷ സർവീസ് സംഘടനകൾ ആരോപിക്കുന്നു. സിപിഐ അനുകൂല ജോയിന്റ് കൗൺസിൽ ആണ് സീക്രട്ട് സെക്ഷൻ കൈകാര്യം ചെയ്യുന്നത്. ഇവർ തന്നെയാണ് ഇക്കാര്യത്തിൽ കുറ്റക്കാരെന്നും എൻജിഒ അസോസിയേഷൻ ആരോപിക്കുന്നു.
മേൽവിലാസം കൃത്യമല്ലാതിരുന്നതിനാൽ ആണ് നിയമന ഉത്തരവ് നേരിട്ട് നൽകിയതെന്നാണ് ഫയൽ കൈകാര്യം ചെയ്യുന്ന ജീവനക്കാരുടെ വിശദീകരണം. എന്നാൽ മേൽവിലാസം ഇല്ലാത്തവർ എങ്ങനെയാണ് ഇത്രയും വരെ എത്തിയതെന്ന് പ്രതിഷേധക്കാർ ചോദിക്കുന്നു. ജോയിന്റ് കൗൺസിലിലെ വിഭാഗീയതയാണ് പ്രശ്നം പുറത്തു വരാൻ കാരണമായത്. സീക്രട്ട് വിഭാഗത്തിൽ എല്ലാവരും ഒരേ യൂണിയൻ ആണെകിലും ഇവർ തന്നെയാണ് വാർത്ത ചോരാൻ കാരണമായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരിട്ട് നിയമന ഉത്തരവ് ലഭിച്ച രണ്ട് പേരും ഇതിനിടെ അടൂർ താലൂക്ക് ഓഫീസിൽ എത്തി ചുമതല ഏറ്റു. എന്നാൽ ജില്ലാ കളക്ടറുടെ രേഖാ മൂലമുള്ള ഉത്തരവില്ലാതെ ചാർജെടുക്കാൻ അനുവദിച്ച തഹസീൽദാരും കുറ്റക്കാരൻ ആണെന്നും പ്രതിപക്ഷ സർവീസ് സംഘടനകൾ പറയുന്നു. നിയമനത്തിൽ അടിയന്തിര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എൻജിഓ അസോസിയേഷൻ പ്രകടനം നടത്തി. ഇക്കാര്യം അന്വേഷിക്കാൻ കമ്മറ്റിയെ നിയമിച്ചതായി കളക്ടർ അറിയിച്ചെന്നും ഭാരവാഹികൾ പറഞ്ഞു.