പത്തനംതിട്ട കലഞ്ഞൂരിൽ ജനവാസ മേഖലയിൽ വിഹരിക്കുന്ന പുലിയെ കൂട് വച്ചു പിടിക്കാൻ വനം വകുപ്പ് ഉത്തരവിട്ടു; പുലിയെ തിരികെ കാട്ടിൽ അയയ്ക്കാൻ നടത്തിയ ശ്രമങ്ങൾ വിഫലമായതിനെത്തുടർന്നാണ് നടപടി

Spread the love

പത്തനംതിട്ട : കലഞ്ഞൂർ ജനവാസ മേഖലയിൽ വിഹരിക്കുന്ന പുലിയെ കൂട് വച്ചു പിടിക്കാൻ വനം വകുപ്പ് ഉത്തരവിട്ടു. പുലിയെ തിരികെ കാട്ടിൽ അയയ്ക്കാൻ നടത്തിയ ശ്രമങ്ങൾ വിഫലമായതിനെ തുടർന്നും ജനങ്ങളുടെ ജീവന് അപകടം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കേണ്ടിതിനാലുമാണ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ്‌ ഫോറസ്റ്റും കേരള ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ഗംഗ സിംഗ് ഇന്ന് ഉത്തരവ് നൽകിയത്.

വനപ്രദേശത്തിനു വെളിയിൽ പുലിയുടെ സാന്നിധ്യം കൂടുതലായി കാണപ്പെട്ട സ്ഥലങ്ങളിലാണ് കൂടുകൾ സ്ഥാപിക്കുന്നത്. കൊല്ലം സതേൺ സോൺ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ മേൽനോട്ടത്തിൽ കോന്നി അസിസ്റ്റൻറ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസറുടെ സഹായത്തോടെ കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നേതൃത്വം നൽകും.

നവംബർ മാസം 25, 27, 29 തീയതികളിൽ പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നടുവത്തുമൂഴി റേഞ്ചിൽ കലഞ്ഞൂർ പഞ്ചായത്തിൽ പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു. പ്രദേശത്തുനിന്ന് കന്നുകാലികളെ കാണാതാവുന്നതായി പരാതി ലഭിച്ചിരുന്നു. തുടർന്ന് കാൽപ്പാടുകളിലൂടെയും സിസിടിവി ദൃശ്യങ്ങളിലൂടെയും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഡ്വ. കെ.യു. ജനീഷ്കുമാർ എം എൽ എ നിയമസഭയിൽ ഈ പ്രശ്നം ഉന്നയിക്കുകയും, ജില്ലാ കളക്ടറുടെയും കോന്നി ഡി എഫ് ഒയുടെയും ഔദ്യോഗിക റിപ്പോർട്ടുകൾ സർക്കാരിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു. സാഹചര്യത്തിന്റെ അടിയന്തര സ്വഭാവം പരിഗണിച്ചു സർക്കാരിൽ നിന്ന് ഉടനടി ഇടപെടൽ ഉണ്ടാവുകയും വനം വകുപ്പ് ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു.