
പത്തനംതിട്ട: പാര്‍ട്ടി ജില്ലാ സെക്രട്ടറി എ പി ജയനെ മാറ്റിയതിന് പിന്നാലെ സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫീസും പൂട്ടി ഓഫീസ് സെക്രട്ടറിയും സ്ഥലംവിട്ടു.
കഴിഞ്ഞ ദിവസം പാര്‍ട്ടി ഓഫീസില്‍ കമ്മിറ്റി കൂടാനായി എഐവൈഎഫ് പ്രവര്‍ത്തകരെത്തിയപ്പോഴാണ് പൂട്ടിക്കിടക്കുന്ന ഓഫീസ് കണ്ടത്. ഇതോടെ, എഐവൈഎഫ് പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടിവ് യോഗം മറ്റൊരിടത്ത് നടത്തുകയായിരുന്നു.
പത്തനംതിട്ട ജില്ലയിലെ സിപിഐയില്‍ വിഭാഗീയത രൂക്ഷമാകുന്നു എന്നാണ് റിപ്പോര്‍ട്ട്. ജില്ലാ കൗണ്‍സില്‍ ഓഫീസും പൂട്ടി സെക്രട്ടറി പോയത് പുതിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തുന്നത്. ഓഫീസ് സെക്രട്ടറി കോയമ്പത്തൂര്‍ പോയെന്നാണ് വിശദീകരണം. പാര്‍ട്ടി നടപടിയെടുത്ത ജില്ലാ സെക്രട്ടറി എപി ജയന്റെ അനുകൂലിയാണ് ഓഫീസ് സെക്രട്ടറി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓഫീസ് തുറക്കാനാകാത്തതിനാല്‍ ജോയിന്റ് കൗണ്‍സില്‍ ഓഫീസിലാണ് എഐവൈഎഫ് ജില്ലാ എക്സിക്യൂട്ടീവ് നടന്നത്. രണ്ട് മണിക്കൂറിനു ശേഷം പിറകിലെ കോണ്‍ഫറൻസ് ഹാളിന്റെ താക്കോല്‍ എത്തിച്ച് താത്കാലികമായി പ്രതിസന്ധി പരിഹരിക്കുകയായിരുന്നു.
സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് സിപിഐ ജില്ലാ നേതാക്കളും സ്ഥലത്തെത്തി. എ പി ജയനെതിരായ നടപടിക്ക് പിന്നാലെയാണ് ഞായറാഴ്ച ഓഫീസ് തുറക്കാതിരുന്നത്. അതേസമയം, വിഭാഗീയതയുമായി ബന്ധമില്ലെന്ന് എ പി ജയൻ വിഭാഗം വിശദീകരിക്കുന്നു.
എപി ജയനായി ഒരു വിഭാഗം സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. തീരുമാനം പിൻവലിക്കണമെന്ന് ചൂണ്ടിക്കാട്ടി കോന്നി മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു.