
സ്വന്തം ലേഖിക
പത്തനംതിട്ട: പത്തനംതിട്ടയില്‍ യുവാവിനെ ഒഴുക്കില്‍പെട്ട് കാണാതായ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബാംഗങ്ങള്‍.
യുവാവിന്റെ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്യണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. നീന്തല്‍ വശമുള്ള മകൻ ഒഴുക്കില്പ്പെട്ടതല്ലെന്നും ആരോ അപായപ്പെടുത്തിയതാണെന്നും യുവാവിന്റെ അമ്മ പറഞ്ഞു. 2023 ഒക്ടോബര്‍ ഒന്നിനാണ് പത്തനംതിട്ട തലച്ചിറ സ്വദേശി 24 വയസ്സുള്ള സംഗീതിനെ കാണാതായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സുഹൃത്തും അയല്‍വാസിയുമായ പ്രദീപിനോടൊപ്പം സംഗീത് ഓട്ടോറിക്ഷയില്‍ വടശ്ശേരിക്കരയ്ക്ക് സമീപം ഇടത്തറയില്‍ ഒരു കടയില്‍ എത്തിയതായി വ്യക്തമായിരുന്നു. സമീപത്തെ തോട്ടിലേക്ക് സംഗീത് വീണു എന്നാണ് സംശയം എന്ന് സുഹൃത്ത് പ്രദീപ് പൊലീസിന് മൊഴി നല്‍കിയിരുന്നു. ഫയര്‍ഫോഴ്സ് എത്തി തെരച്ചില്‍ നടത്തിയെങ്കിലും സംഗീതിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. മകനെ കാണാതായതില്‍ ദുരൂഹതയുണ്ടെന്ന് സംഗീതിന്റെ അമ്മ ജെസ്സി പറഞ്ഞു.
തോടിന് സമീപത്തുനിന്ന് വലിയ ശബ്ദം താൻ കേട്ടതായും തെരച്ചില്‍ നടത്തിയിട്ട് ആളെ കണ്ടെത്താനായില്ലെന്നും കടയുടമ എബ്രഹാം മാത്യു പറഞ്ഞു. സംഗീത് തോട്ടില്‍ വീണത് താൻ കണ്ടിട്ടില്ലെന്നും വെള്ളത്തില്‍ ഒഴുകിപ്പോയതായി സംശയിക്കുന്നുണ്ടെന്നും സംഗീതിന്റെ സുഹൃത്ത് പ്രദീപ് പറഞ്ഞു. സംഗീതിന്റെ മൊബൈല്‍ ഫോണ്‍ പ്രദീപിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു.
മകന് നീന്താൻ നല്ല വശമുണ്ടെന്നും തോട്ടില്‍ വീണ് മകനെ കാണാതായെന്ന് വിശ്വസിക്കുന്നില്ലെന്നുമാണ് സംഗീതിന്റെ അമ്മ ജെസ്സി പറയുന്നത്. ജില്ലാപൊലീസ് മേധാവിയ്ക്ക് ജെസ്സി പരാതി നല്‍കിയിട്ടുണ്ട്.