പസഫിക്കിന് മുകളിലൂടെയുള്ള ജപ്പാനീസ് സമുദ്ര പട്രോളിങ് വിമാനങ്ങള്‍ക്കു സമീപം ചൈനീസ് യുദ്ധവിമാനങ്ങള്‍ നടത്തിയ നീക്കങ്ങള്‍ക്കെതിരെ ജപ്പാൻ

Spread the love

ടോക്കിയോ: പസഫിക്കിന് മുകളിലൂടെയുള്ള ജപ്പാനീസ് സമുദ്ര പട്രോളിങ് വിമാനങ്ങള്‍ക്കു സമീപം ചൈനീസ് യുദ്ധവിമാനങ്ങള്‍ നടത്തിയ നീക്കങ്ങള്‍ക്കെതിരെ തങ്ങളുടെ പ്രതിഷേധം അറിയിച്ചതായി ജപ്പാൻ.
കഴിഞ്ഞ വാരാന്ത്യത്തില്‍ പസഫിക്കില്‍ ചൈനയുടെ രണ്ട് സജീവ വിമാനവാഹിനിക്കപ്പലുകള്‍ ഒരേസമയം കാണപ്പെട്ടതായി ജപ്പാൻ പുറത്തുവിട്ടിരുന്നു.

ഷാൻഡോങ് വിമാനവാഹിനിക്കപ്പലില്‍ നിന്നുള്ള ഒരു ചൈനീസ് ജെ-15 യുദ്ധവിമാനം ഒരു ജപ്പാനീസ് പി-3 സി സമുദ്ര നിരീക്ഷണ വിമാനത്തിന്റെ 45 മീറ്റർ അകലത്തില്‍ പറന്നതായും രണ്ട് ദിവസങ്ങളില്‍ മറ്റ് ‘അപകടകരമായ നീക്കങ്ങള്‍’ നടത്തിയതായും ജപ്പാന്റെ ക്യോഡോ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ചൈനീസ് പക്ഷത്തോട് തങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുകയും ആവർത്തനം തടയണമെന്ന് ഗൗരവമായി അഭ്യർത്ഥിക്കുകയും ചെയ്തുവെന്ന് ജപ്പാൻ ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിമാസ ഹയാഷി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒകിനാവ ദ്വീപ് ആസ്ഥാനമായുള്ള ജപ്പാന്റെ മാരിടൈം സെല്‍ഫ് ഡിഫൻസ് ഫോഴ്‌സിന്റെ പി-3സി വിമാനങ്ങള്‍ പസഫിക്കിലെ അന്താരാഷ്ട്ര ജലാതിർത്തിയില്‍ നിരീക്ഷണം നടത്തുന്നതിനിടെ ചൈനീസ് യുദ്ധവിമാനങ്ങളെ നേരിട്ടുവെന്ന് ജപ്പാൻ പ്രതിരോധ മന്ത്രാലയവും പറഞ്ഞു.

ചൈനീസ് സൈനിക വിമാനങ്ങളുടെ ഇത്തരം അസാധാരണ സമീപനങ്ങള്‍ ആകസ്മികമായ കൂട്ടിയിടികള്‍ക്ക് കാരണമായേക്കാമെന്നും പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ജപ്പാനീസ് വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും വിമാന ജീവനക്കാർക്ക് പരിക്കുകള്‍ സംഭവിച്ചിട്ടില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.