
കോട്ടയം : നല്ല നടൻ തത്തകളെ കണ്ടാൽ വാങ്ങി വളർത്താൻ തോന്നില്ലേ? അങ്ങനെ വളർത്താൻ നോക്കണ്ട. പിടികൂടിയാൽ അഴിയെണ്ണേണ്ടി വരും. വനംവകുപ്പിന്റെ ഷെഡ്യൂൾ നാലിൽ വരുന്ന വിഭാഗമാണ് ഇൻഡ്യൻ പാരറ്റ് ഇനത്തിൽപ്പെട്ട നാടൻ തത്തകൾ. ഇവയെ വളർത്തുന്നത് മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇവയെ പിടികൂടുന്നത് നിയമവിരുദ്ധമായതോടെ വിദേശത്തുനിന്നെത്തുന്ന അലങ്കാര തത്തകൾക്കാണ് ഇപ്പോൾ പ്രിയം.
കൂട്ടിനുള്ളിൽ വളർത്തുന്ന തത്തകളെ കുറ്റകൃത്യത്തിന്റെ ഗൗരവമറിയുമ്പോൾ തുറന്നുവിടുകയാണ് പലരും ചെയ്യുന്നത്. കുഞ്ഞായിരിക്കുമ്പോൾ പിടിച്ച് കൂട്ടിലാക്കിയവ പറത്തി വിട്ടാലും സമീപ പ്രദേശങ്ങളിൽ തന്നെ ജീവിക്കാനാകും ശ്രമം. മറ്റ് പക്ഷികൾ കൊത്തി ഉപദ്രവിക്കുന്നത് കാണുമ്പോൾ ചിലരെങ്കിലും ആരുമറിയാതെ വീണ്ടും കൂട്ടിനുള്ളിലാക്കുന്നുമുണ്ട്.
കഴിഞ്ഞ ദിവസം കോലഞ്ചേരി അയൽവാസികൾ തമ്മിലുണ്ടായ വഴക്കിൽ തത്തയെ കരുവാക്കിയ സംഭവവും ഉണ്ടായി. കാര്യം വനം വകുപ്പിനെ അറിയിച്ചു. വനപാലകർ എത്തിയെങ്കിലും തത്തയെ കണ്ടെത്താൻ കഴിയാതെ തിരിച്ചു പോവുകയായിരുന്നു.നാടൻ തത്തകളെ തമിഴ്‌നാട്ടിലെ സേലത്തു നിന്നാണ് എത്തിക്കുന്നത്. ഇവയെ വഴിവക്കിലും കൂടുകളിലാക്കി വീട്ടിലുമെത്തിച്ചു നൽകിയാണ് കച്ചവടം. തത്ത വളർത്തുന്നത് കുറ്റകരമാണെന്നറിയാതെ 300 മുതൽ 800 വരെ രൂപ വില നൽകിയാണ് പലരും വാങ്ങുന്നത്. ഇതോടൊപ്പം ഓമനകളുടെ ഗണത്തിൽ വരുന്ന മൈനയും വരും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദേശികളിൽ സംസാരിക്കുന്ന തത്തകൾ മുതൽ സർക്കസ് അഭ്യാസികൾ വരെയുണ്ട്. സംസാരം കൂടുന്നതനുസരിച്ചു വിലയും കൂടുമെന്നു മാത്രം. ആഫ്രിക്കൻ ഗ്രേ പാരറ്റ് ഇക്കൂട്ടത്തിൽപ്പെട്ടതാണ്. കോംഗോ ഗ്രേ പാരറ്റ് ആണെങ്കിൽ വാലിൽ ചുവപ്പുനിറവുമുണ്ടാകും. രണ്ടരമാസം പ്രായമായാൽ ഇവയെ വാങ്ങി വളർത്താം. അഞ്ചുമാസമാകുമ്പോഴേക്കും സംസാരിച്ചു തുടങ്ങും. രണ്ടു വയസാകുമ്പോഴേക്കും നല്ല സ്ഫുടമായി സംസാരിക്കും. ഏതാണ്ട് 60 വയസുവരെ ആയുസുണ്ട് ഇവയ്ക്ക്.കോനൂർ ഇനത്തിൽ ഒട്ടേറെ തത്തകളുണ്ടെങ്കിലും സൺ കോനൂറിനാണ് ഡിമാൻഡ്.
മനുഷ്യനുമായി ഏറ്റവുമധികം ഇണങ്ങുന്ന തത്തകളായാണ് ഇന്തോനീഷ്യൻ ഇനമായ ലോറിസ് അറിയപ്പെടുന്നത്. ഇതിലൊക്കെ വമ്പനാണ് വലിപ്പത്തിലും ആയുസിലും ഏറ്റവും വലുതായ മെക്കാവു. ആമസോൺ കാടുകളിൽനിന്നാണ് വരവ്.