
കൊച്ചി: മകന്റെ പ്ലസ് വൺ പ്രവേശനത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിക്ക്
പരോൾ അനുവദിച്ചു.പത്താംക്ലാസ് പരീക്ഷയിൽ ആറ് ‘എ പ്ലസും” രണ്ട് ‘എ” ഗ്രേഡും നേടിയ മകന്റെ പ്ലസ്‌വൺ പ്രവേശനത്തോടനുബന്ധിച്ച് അച്ഛന് ഹൈക്കോടതി ഏഴ് ദിവസത്തെ പരോൾ അനുവദിച്ചു. കുട്ടിയുടെ മാർക്ക്ലിസ്റ്റ് പരിശോധിച്ച ശേഷമായിരുന്നു നിർദ്ദേശം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് തവനൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പാലക്കാട് സ്വദേശിക്കാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പരോൾ അനുവദിച്ചത്.
സമർത്ഥനായ മകൻ തുടർപഠനത്തിന് പ്രവേശനം നേടുമ്പോൾ അച്ഛന്റെ സാന്നിദ്ധ്യം ആഗ്രഹിക്കുന്നത് ന്യായമാണ്. അച്ഛന്റെ സാന്നിദ്ധ്യവും മാർഗനിർദ്ദേശവും വലിയ വൈകാരിക പിന്തുണ നൽകുമെന്നും വിലയിരുത്തി. ജൂൺ 12 മുതൽ 18 വരെയാണ് പരോൾ.
പിതാവിനെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് സ്വദേശിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പരോൾ ആവശ്യം ജയിൽ അധികൃതർ തള്ളിയതിനെ തുടർന്ന് തടവുകാരന്റെ ഭാര്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group