
പാറശാല ഷാരോൺ വധക്കേസിൽ കസ്റ്റഡിൽ ലഭിച്ച ഒന്നാം പ്രതി ഗ്രീഷ്മയെ പൊലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. കസ്റ്റഡിയിലുള്ള അമ്മ സിന്ധു, അമ്മാവൻ നിർമൽ എന്നിവർക്കൊപ്പം ഇരുത്തിയും ചോദ്യം ചെയ്യും. ഇതോടെ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച ഗ്രീഷ്മ അന്ധവിശ്വാസത്തെ തുടർന്ന് മകനെ കൊന്നു എന്നാണ് ഷാരോണിന്റെ മാതാപിതാക്കളുടെ ആരോപണം. ഇക്കാര്യത്തിൽ ഉൾപ്പെടെ വ്യക്തത വരുത്തിയ ശേഷം മതി തെളിവെടുപ്പെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇന്നലെയാണ് നെയ്യാറ്റിൻക്കര മജിസ്ട്രേറ്റ് കോടതി ഏഴ് ദിവസത്തേക്ക് ഗ്രീഷ്മയെ കസ്റ്റഡിയിൽ വിട്ടത്. ചോദ്യം ചെയ്യലും തെളിവെടുപ്പും ക്യാമറയിൽ പകർത്തണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ഗ്രീഷ്മയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തെ പ്രതിഭാഗം അഭിഭാഷകൻ ഇന്നലെ കോടതിയില്‍ എതിർത്തു. വിഷം കൊണ്ടുവന്നത് ഷാരോണ്‍ ആയിക്കൂടെയെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം, സ്വകാര്യ ചിത്രങ്ങള്‍ ഉപയോഗിച്ച് ഷാരോണ്‍ ഭീഷണിപ്പെടുത്തിയെന്നും പ്രതിഭാഗം വാദിച്ചു. മരണം വരെ ഗ്രീഷ്മയെ പ്രണയിനിയായി ഷാരോണ്‍ കണ്ടു. രണ്ട് പേരും തമിഴ്നാട്ടിലെ ചില സ്ഥലങ്ങളിൽ ഒരുമിച്ച് താമസിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയില്‍ പറഞ്ഞു. എന്നാല്‍, തെളിവുകള്‍ ശേഖരിക്കാൻ കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവൻ നിർമൽകുമാറിനെയും നാല് ദിവസത്തേക്കും പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


