
ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയുടെ വീട് പൊലീസ് സീൽ ചെയ്തു. കേസിൽ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ എന്നിവരെ കന്യാകുമാരിയിലെ രാമവർമൻചിറയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടെ നിന്ന് പ്ലാസ്റ്റിക് കുപ്പികളും കീടനാശിനിയുടെ ലേബലും കണ്ടെത്തി.
ഇന്ന് ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെയാണ് രണ്ട് പ്രതികളെയും പൊലീസ് വീട്ടുവളപ്പിലെത്തിച്ചത്. ഇവരെ കൊണ്ടുവരുന്നതറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടിയിരുന്നു. വീടിനടുത്തുള്ള കുളത്തിനടുത്തേക്കാണ് നിർമലിനെ ആദ്യം കൊണ്ടുപോയത്. മരുമകൾ ഷാരോണിന് കലർത്തിക്കൊടുത്ത കീടനാശിനിയുടെ കുപ്പി ഇവിടെ ഉപേക്ഷിച്ചെന്നായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്.
കുപ്പി കണ്ടെടുത്തതിന് പിന്നാലെ പ്രതികളെ വീടിന്റെ പിറകുവശത്തേക്ക് കൊണ്ടുപോയി. ഇവിടെ നിന്നാണ് കീടനാശിനിയുടെ ലേബൽ കണ്ടെത്തിയത്. കൂട്ടിയിട്ടിരുന്ന പ്ലാസ്‌റ്റിക് കുപ്പികളിൽ പച്ചനിറത്തിലുള്ള ദ്രാവകത്തിന്റെ അവശിഷ്‌ടങ്ങളുണ്ടായിരുന്നു. ഇത് പരിശോധനയ്‌ക്ക് വിധേയമാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്ന് മണിയോടെ തെളിവെടുപ്പ് പൂർത്തിയാക്കി. മുഖ്യപ്രതിയായ ഗ്രീഷ്‌മയെ തെളിവെടുപ്പിനായി കൊണ്ടുവരാത്തതിനാൽ വീടിനകത്ത് ഇന്ന് പരിശോധന നടത്തിയില്ല. കീടനാശിനിയുമായി പ്രതി പോയ സ്‌കൂട്ടറും അന്വേഷണ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
ഷാരോൺ വധക്കേസിൽ കഴിഞ്ഞ ദിവസമാണ് ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഗ്രീഷ്മയുടെ അച്ഛന് കൊലപാതകം സംബന്ധിച്ച് ഒന്നും അറിയില്ലായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
സൈനികനെ വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്‌മ കാമുകനായ ഷാരോണിനെ വകവരുത്തിയത്. ആത്മഹത്യാ ഭീഷണിയടക്കം മുഴക്കിയിട്ടം ഷാരോൺ ബന്ധത്തിൽ നിന്ന് പിന്മാറാത്തതും, ഇയാളുടെ കൈവശമുള്ള സ്വകാര്യ ചിത്രങ്ങളും വീഡിയോയും പ്രതിശ്രുത വരന് നൽകുമോ എന്ന പേടിയുമാണ് അരുംകൊലയ്‌ക്ക് പിന്നിൽ.