പരപ്പനങ്ങാടി സിഐയെ ഗ്ലാസ് കഷ്ണം കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു; മംഗലാപുരത്ത് വെച്ച് മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് രണ്ടു കാലുകളും ഒടിഞ്ഞു; പ്രതിയെ സാഹസികമായി പിടികൂടി പോലീസ്

Spread the love

മലപ്പുറം: പരപ്പനങ്ങാടി പൊലീസ് ഇന്‍സ്പെക്ടര്‍ സ്റ്റെപ്‌റ്റോ ജോണിനെ ഗ്ലാസ് കഷ്ണം കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി മംഗലാപുരത്ത് പിടിയിലായി.

video
play-sharp-fill

ചെട്ടിപ്പടി സ്വദേശി കാട്ടുങ്ങല്‍ വീട്ടില്‍ സജേഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പിടിയിലാകുന്നതിനിടെ രക്ഷപെടാനുള്ള ശ്രമത്തില്‍ മതില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയുടെ രണ്ടു കാലുകള്‍ക്കും പരിക്കേറ്റു. ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ മംഗലാപുരത്ത് വെച്ചാണ് പോലീസ് വലയിലാക്കിയത്.

മംഗലാപുരത്ത് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത പ്രതി പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഡ്രൈവറുമായും നാട്ടുകാരുമായും തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.
വിവരമറിഞ്ഞ് മംഗലാപുരം പോലീസ് എത്തിയതോടെ സമീപത്തെ മതില്‍ക്കെട്ട് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് സജേഷിന് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മതിലില്‍ നിന്നുള്ള വീഴ്ചയുടെ ആഘാതത്തില്‍ രണ്ടു കാലുകളുടെയും എല്ലിന് പൊട്ടലേറ്റു. പ്രതി കുടുങ്ങിയ വിവരം അറിഞ്ഞ ഉടന്‍ പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതി റിമാന്‍ഡ് ചെയ്ത പ്രതി നിലവില്‍ പൊലീസ് കാവലില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ബുധനാഴ്ച രാത്രി ഒന്നരയോടെ ചെട്ടിപ്പടി കുപ്പിവളവ് ഭാഗത്തുവെച്ചായിരുന്നു സി.ഐയ്ക്ക് നേരെ ആക്രമണമുണ്ടായത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സജേഷിനെ ചികിത്സയ്ക്കായി കൊണ്ടുപോകാന്‍ വീട്ടുകാര്‍ സഹായം തേടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.

വീട്ടിലുണ്ടായിരുന്ന പോലീസുകാരനായ സഹോദരനെ ഉള്‍പ്പെടെ ആക്രമിച്ച സജേഷ്, വീട്ടുമുറ്റത്തെ കാറും അടിച്ചുതകര്‍ത്തു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സി.ഐ. സ്റ്റെപ്‌റ്റോ ജോണ്‍ ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിയ ഗ്ലാസ് കഷണം കൊണ്ട് കുത്തുകയായിരുന്നു. ആക്രമണം തടയുന്നതിനിടെ ഇന്‍സ്പെക്ടറുടെ കൈക്ക് ആഴത്തില്‍ മുറിവേറ്റിരുന്നു.