
പാറമ്പുഴയിൽ പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾ വിരിഞ്ഞു: വിരിഞ്ഞത് ചങ്ങനാശേരിയിൽ നിന്നും എത്തിച്ച മുട്ടകൾ; 22 കുഞ്ഞുങ്ങൾ സജീവമായി ഓടിക്കളിച്ച് പാറമ്പുഴ ഫോറസ്റ്റ് ഓഫിസ്
തേർഡ് ഐ ബ്യൂറോ
കോട്ടയം: പാറമ്പുഴയിലെ തടി ഡിപ്പോയിൽ ഓടിക്കളിക്കുന്നത് 22 പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾ..! ചങ്ങനാശേരിയിലെ കേന്ദ്രത്തിൽ നിന്നും കിട്ടിയ 22 മുട്ടകളാണ് വിരിഞ്ഞത്. ഈ മുട്ടകൾ ഞായറാഴ്ച വൈകുന്നേരം മുതൽ തിങ്കളാഴ്ച വൈകിട്ട് വരെയുള്ള സമയത്തിനിടെയാണ് വിരിഞ്ഞത്.
പാറമ്പുഴ തടിഡിപ്പോയിലെ എസ്.എച്ച്. മൗണ്ട് ആരണ്യഭവൻ ഫോറസ്റ്റ് കോംപ്ലക്‌സിലാണ് പാമ്പിൻ കുഞ്ഞുങ്ങൾ വിരിഞ്ഞത്. ചങ്ങനാശ്ശേരി ഭാഗത്തുനിന്നും കണ്ടെടുത്ത മുട്ടകൾ ഞായറാഴ്ച വൈകിട്ട് ഒൻപത് മണിയോടെ വിരിഞ്ഞുതുടങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം മൂന്നു മുട്ടകളും വെളുപ്പിന് 2.30 മണിയോടെ അഞ്ചു മുട്ടകളും രാവിലെ ആയപ്പോൾ ഒൻപത് മുട്ടകളും വൈകുന്നേരത്തോടെ മുഴുവൻ മുട്ടകളും വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തുവന്നു. ഇതിൽ ഒരു മുട്ടയിൽ നിന്നും രണ്ട് കുഞ്ഞുങ്ങൾ പുറത്തുവന്നത് കൗതുകമായി.
കുഞ്ഞുങ്ങൾ എല്ലാം നല്ല ആരോഗ്യത്തോടെയിരിക്കുന്നു. ഒരാഴ്ചയ്ക്കു ശേഷം ഇവയെ പമ്പ വനത്തിൽ തുറന്നുവിടാനാണ് തീരുമാനം. കോട്ടയം ഹൈറേഞ്ച് സർക്കിളിൻറെ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ ഉദ്യോഗസ്ഥനായ അഭീഷാണ് മുട്ടകൾ ശേഖരിച്ചതും അത് വിരിയുന്നതിനുവേണ്ട സൗകര്യങ്ങൾ ചെയ്തതും.
കോട്ടയം മണർകാടുനിന്നും തലക്ക് പരിക്കുപറ്റി അവശ നിലയിൽ കാണപ്പെട്ട കുറുനരിയും ഇവിടെയുണ്ട്. തലക്കേറ്റ പരിക്കിൽ തലച്ചോറിന് തകരാറുപറ്റി കാഴ്ച നഷ്ടപ്പെട്ട നിലയിലാണ് ഇവിടെ കൊണ്ടുവന്നത്.
ഒന്നര മാസമായി അഭീഷിൻറെ പരിചരണത്തിൽ സുഖമായ കുറുനരി ഇപ്പോൾ കാഴ്ചയില്ലെങ്കിലും തനിയെ ഭക്ഷണം കഴിക്കുന്ന നിലയിലായി. കാഴ്ചയില്ലാത്തതുകൊണ്ട് കാട്ടിൽ തുറന്നുവിടാൻ പറ്റാത്ത സാഹചര്യമായതിനാൽ ഇതിനെ റെസ്‌ക്യൂ ഹോമിൽ വിടാനുള്ള നടപടികൾ പൂർത്തിയാകുന്നു.