
പറവൂർ: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പരാതിക്കാരിയെ കാണാനില്ലെന്ന കേസ് അവസാനിപ്പിച്ചു. പെൺക്കുട്ടിയെ കാണാനില്ലെന്ന് പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, ഡൽഹിയിലായിരുന്ന യുവതി ഇന്നലെ രാത്രിയോടെ നാട്ടിലെത്തി. തുടർന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തു.
അതേസമയം, പെൺക്കുട്ടിക്ക് വീട്ടുക്കാരുടെ കൂടെ പോകാൻ താത്പര്യമില്ലെന്ന് കോടതിയിൽ അറിയിച്ചു. ഇതോടെയാണ് കേസ് അവസാനിപ്പിച്ചത്. തുടർന്ന് പോലീസ് പെൺക്കുട്ടിയെ തിരികെ വിമാനത്താവളത്തിൽ കൊണ്ടുവിടുകയും ചെയ്‌തു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് യുവതിയെ വടക്കേക്കര പോലീസ് കസ്റ്റഡിയിലെടുത്തത്.
പെൺക്കുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഡൽഹിയിലെ ടവർ ലൊക്കേഷനാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്ന് പെൺക്കുട്ടിയോട് സംസാരിച്ച പോലീസ്, കൊച്ചിയിലെത്താൻ ആവശ്യപ്പെടുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്റെ ബന്ധുക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ് ഭർത്താവ് രാഹുലിനെതിരെ ഗാർഹിക പീഡന പരാതി നൽകിയതെന്ന് ആരോപിച്ചുകൊണ്ട് പെൺക്കുട്ടി നേരത്തെ യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് പറഞ്ഞത് കളവാണെന്നും ആരോപണം ഉന്നയിച്ചതിൽ കുറ്റബോധമുണ്ടെന്നും പെൺക്കുട്ടി വെളിപ്പെടുത്തിയിരുന്നു. ബന്ധുക്കളുടെ സമ്മർദ്ദം കൊണ്ടാണ് വീട്ടിൽ നിന്ന് മാറി നിൽക്കുന്നതെന്നും ഇക്കാര്യം അമ്മയെ അറിയിച്ചിട്ടുണ്ടെന്നും പെൺക്കുട്ടി പറഞ്ഞിരുന്നു.
രാഹുലിന്റെ കൂടെ പോകാനാണ് താത്പര്യമെന്നും യുവതി വ്യക്തമാക്കിയിരുന്നു. പെൺക്കുട്ടിയുടെ ആരോപണങ്ങളെല്ലാം കുടുംബം നിഷേധിച്ചിരുന്നു. മകളെ ഭീഷണിപ്പെടുത്തി പറയിച്ചതാവാം പുറത്തുവന്ന വീഡിയോയെന്നായിരുന്നു പിതാവിന്റെ പ്രതികരണം.
കഴിഞ്ഞ മൂന്നിന് തിരുവനന്തപുരത്തെ ഐ ടി കമ്പനിയിൽ ജോലിക്കുപോയ പെൺക്കുട്ടി കുടുംബവുമായി ബന്ധപ്പെട്ടിരുന്നില്ല. തുടർന്നാണ് കുടുംബം പരാതി നൽകിയത്.