
പറഞ്ഞതെല്ലാം നുണ, കുറ്റബോധം തോന്നുന്നു, രാഹുല്‍ നിരപരാധിയെന്നും പരാതിക്കാരി ; ഇല്ലാക്കഥകള്‍ പറഞ്ഞത് സ്വന്തം വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ; പന്തീരാങ്കാവ് കേസിൽ മൊഴി മാറ്റി യുവതി
സ്വന്തം ലേഖകൻ
കോഴിക്കോട് : പന്തീരാങ്കാവില്‍ നവവധുവിനെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചെന്ന കേസിൽ വൻ വെളിപ്പെടുത്തൽ. താന്‍ ഇത്രയും നാള്‍ പറഞ്ഞതെല്ലാം നുണയായിരുന്നു എന്നും അതില്‍ കുറ്റബോധമുണ്ടെന്നും നവവധു തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി.
തന്നെ ഇത്രയേറെ സ്‌നേഹിക്കുകയും നന്നായി നോക്കുകയും ചെയ്ത ഭര്‍ത്താവ് രാഹുലിനെതിരെ ഇല്ലാക്കഥകള്‍ പറഞ്ഞത് സ്വന്തം വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്നും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ചെയ്തതെന്നും യുവതി പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നുണ പറയാന്‍ തനിക്ക് താത്പര്യം ഉണ്ടായിരുന്നില്ലെന്നും വീട്ടുകാരാണ് സ്ത്രീധന പീഡനം നേരിട്ടുവെന്ന് പറയാൻ ഉപദേശിച്ചതെന്നും യുവതി പറയുന്നു. ബെല്‍റ്റ് വച്ച് അടിച്ചെന്നും ഫോൺ ചാര്‍ജറിന്റെ കേബിള്‍ കഴുത്ത് മുറുക്കിയെന്നും പറഞ്ഞത് കള്ളമായിരുന്നെന്നും യുവതി വെളിപ്പെടുത്തി.
കേസിനെ തുടർന്ന് പ്രതി രാഹുൽ വിദേശത്തേക്ക് രക്ഷപെടുകയും അതിന് അവസരമൊരുക്കി എന്നതിൻ്റെ പേരിൽ പോലീസ് ഉദ്യോഗസ്ഥർ നടപടി നേരിടുകയും ചെയ്തു. ഇങ്ങനെയെല്ലാം കേസ് സർക്കാരിന് തന്നെ തലവേദനയാകും വിധം വൻ വിവാദമായി തുടരുമ്പോഴാണ് പുതിയ വഴിത്തിരിവ്.