
കോഴിക്കോട്: പന്തീരാങ്കാവ് സ്വകാര്യ ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്ന് കളഞ്ഞ കേസില്‍ പ്രതിയുടെ മൊഴി പുറത്ത്. പണം അടങ്ങിയ ബാഗ് വഴിയിൽ വലിച്ചെറിഞ്ഞു എന്നാണ് പ്രതി ഷിബിൻ ലാല്‍ പൊലീസിന് നല്‍കിയ മൊഴി. ബാഗിൽ ഒരു ലക്ഷം രൂപ മാത്രമേ ഉണ്ടായിരുന്നൊള്ളൂ എന്നാണ് പ്രതി പറയുന്നത്. ബാക്കി തുക ആർക്ക് കൈമാറി എന്നതിൽ പൂർണ്ണ വ്യക്തത വന്നിട്ടില്ല. പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ് പൊലീസ്. ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.
നിരവധി സംശയങ്ങള്‍ ഇപ്പോഴും നില നില്‍ക്കുന്ന കേസിലെ മുഖ്യപ്രതി മാങ്കാവ് കൈമ്പാലം സ്വദേശി ഷിബിന്‍ ലാലിനെ ഇന്നലെ പുലര്‍ച്ചെയോടെയാണ് പന്തീരാങ്കാവ് പൊലീസ് പാലക്കാട് നിന്ന് പിടികൂടിയത്. താന്‍ തട്ടിപ്പറിച്ച ബാഗില്‍ ഒരു ലക്ഷം രൂപ മാത്രമേ ഉണ്ടായിരുന്നു എന്നും ഇതില്‍ അമ്പതിനായിരം രൂപ ചെലവാക്കിയെന്നാണ് പ്രതി ആദ്യം പൊലീസിനോട് പറഞ്ഞത്. ഇത് കളവാണെന്നും മുപ്പത്തിയൊമ്പത് ലക്ഷം രൂപ പാലക്കാട് തന്നെയുള്ള മറ്റ് ചില ആളുകള്‍ക്ക് കൈമാറി എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഷിബിന്‍ ലാല്‍ പിടിയിലായത് അറിഞ്ഞ് പണം ലഭിച്ചവര്‍ മുങ്ങി എന്നാണ് വിവരം. ബാക്കി പണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവത്തിന് ശേഷം ആദ്യം തൃശൂരിലേക്കാണ് പ്രതി പോയത്. പ്രതിക്ക് ഒളിവില്‍ പോകാന്‍ മറ്റാരെങ്കിലും സഹായം ചെയ്തോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
പന്തീരാങ്കാവിലെ അക്ഷയ എന്ന ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ച സ്വര്‍ണ്ണം ടേക്ക് ഓവര്‍ ചെയ്യാന്‍ 40 ലക്ഷം രൂപയുമായി എത്തിയ രാമാനാട്ടുകര ഇസാഫ് ബാങ്ക് ശാഖയിലെ ജീവനക്കാരനില്‍ നിന്നും പണം തട്ടിപ്പറിച്ച് ഷിബിന്‍ ലാല്‍ സ്കൂട്ടറില്‍ രക്ഷപ്പെട്ടു എന്നായിരുന്നു കേസ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. സംശയങ്ങള്‍ ഏറെയുള്ള കേസില്‍ പരാതിക്കാരായ ഇസാഫ് ബാങ്ക് ജീവനക്കാരെ ഒറ്റയ്ക്കിരുത്തിയും ഒരുമിച്ചിരുത്തിയും മണിക്കൂറുകളോളം പൊലീസ് ചോദ്യം ചെയ്തിരുന്നു. പണവുമായി മുങ്ങാന്‍ പ്രതി ഉപയോഗിച്ച സ്കൂട്ടര്‍ പ്രതിയുടെ തന്നെ പന്തീരാങ്കാവിലെ ഷെഡില്‍ നിന്നാണ് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയത്. ഇയാള്‍ സംസ്ഥാനം വിട്ടു പോയെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ ബെഗളൂരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതിന് പിന്നാലെയാണ് പ്രതി പിടിയിലാകുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group