
ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആനയിടഞ്ഞ് മൂന്നുപേർ മരിച്ച സംഭവം: ഒരാളുടെ മരണം ആനയുടെ ചവിട്ടേറ്റെന്ന് റിപ്പോർട്ട്; ആനയുടെ ചവിട്ടേറ്റതിനെ തുടർന്ന് ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ കണ്ടെത്തി
കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആനയിടഞ്ഞ സംഭവത്തിൽ ഒരാളുടെ മരണം ആനയുടെ ചവിട്ടേറ്റെന്ന് റിപ്പോർട്ട്. അന്തരിച്ച ലീലയുടെ മരണകാരണമായത് ആനയുടെ ചവിട്ടെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.
ആനയുടെ ചവിട്ടേറ്റതിനെ തുടർന്ന് ലീലയുടെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ആനകളെ എഴുന്നള്ളത്തിന് നിര്‍ത്തിയിരുന്നതിന് തൊട്ടടുത്ത് വന്‍ശബ്ദത്തോടെ പടക്കം പൊട്ടിയതോടെയാണ് ആനകള്‍ വിരണ്ടത്.
പിന്നീട് വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റും തിരിക്കുംതിരക്കിലും കുറുവങ്ങാട് വട്ടാങ്കണ്ടി താഴ ലീല (68), താഴത്തേടത്ത് അമ്മുക്കുട്ടി അമ്മ (78), വടക്കയില്‍ രാജന്‍ (68) എന്നിവരാണ് മരിച്ചത്. 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പീതാംബരന്‍ എന്ന ആന വിരണ്ട് ഗോകുല്‍ എന്ന ആനയെ കുത്തുകയും കുത്തേറ്റ ആന കമ്മിറ്റി ഓഫീസിനുമുകളിലേക്ക് മറിഞ്ഞുവീഴുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ ഓഫീസ് തകര്‍ന്നു. ഓഫീസിനുള്ളില്‍ ആളുകളുണ്ടായിരുന്നത് പരിക്കേറ്റവരുടെ എണ്ണം കൂട്ടി. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. കുറുവങ്ങാട് ശിവക്ഷേത്രത്തില്‍നിന്ന് മണക്കുളങ്ങര ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പിന് ആനകളെ സജ്ജമാക്കുന്നതിനിടയിലാണ് സംഭവം. ആനകളുടെ പുറത്ത് തിടമ്പേറ്റിക്കൊണ്ടിരിക്കുകയായിരുന്നു.
ആനപ്പുറത്തിരുന്ന ചിലര്‍ ചാടി രക്ഷപ്പെട്ടു. ഇറങ്ങാന്‍ കഴിയാത്ത രണ്ടുപേരുമായി ആന ദീര്‍ഘനേരം ഓടി. ക്ഷേത്രത്തിലേക്കുള്ള വരവിനിടെ പടക്കം പൊട്ടിച്ചപ്പോള്‍ ആന വിരണ്ടതാണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഏറെനേരം സാഹസപ്പെട്ടാണ് ആനകളെ തളച്ചത്. വിരണ്ട ആനകളില്‍ ഒന്നിനെ രാത്രി പതിനൊന്ന് മണിയോടെ ഗുരുവായൂര്‍ ആനക്കോട്ടയില്‍ തിരിച്ചെത്തിച്ചു.
കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ആനയെ ശുശ്രൂഷിക്കുന്നതിനും തുടര്‍ചികിത്സയുടെ കാര്യങ്ങള്‍ക്ക് നേതൃത്വംനല്‍കുന്നതിനും ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്റെ നേതൃത്വത്തിലുള്ള സംഘം രാത്രിയോടെ കൊയിലാണ്ടിയിലെത്തിയിരുന്നു.