
സ്വന്തം ലേഖകൻ
കോട്ടയം: മൂന്നു കൊറോണ രോഗികളുടെ സാന്നിധ്യം സ്ഥിരീകരിച്ച പനച്ചിക്കാട് പഞ്ചായത്തിൽ സ്ഥിതിഗതികൾ അതീവ സങ്കീർണം. പഞ്ചായത്തിൽ ഏറ്റവും പുതുതായി രോഗം സ്ഥിരീകരിച്ച യുവതിയ്ക്ക് എവിടെ നിന്നാണ് രോഗം പിടിപെട്ടത് എന്നു കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ല. ചുമയും ശാരീരിക അസ്വസ്ഥതകളുമുള്ള ഇവർ രണ്ടാഴ്ചയോളമായി ഈ ലക്ഷണങ്ങളുമായി നാട്ടിലെല്ലായിടത്തും നടക്കുകയായിരുന്നു.
വിദേശത്തു നിന്നുള്ള ആളുകളുമായി സമ്പർക്കത്തിൽ ഇവർ ഇതുവരെയും ഏർപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിൽ തനിക്ക് രോഗമില്ലെന്ന് ഇവർ ഉറച്ചു വിശ്വസിച്ചതാവാം ഇത്തരം ഒരു സാഹചര്യത്തിലേയ്ക്ക് എത്തിയത്. കഴിഞ്ഞ 22 നാണ് പനച്ചിക്കാട് പഞ്ചായത്തിൽ ആദ്യ കൊറോണക്കേസ് റിപ്പോർട്ട് ചെയ്യുന്നത്. തിരുവനന്തപുരത്തു നിന്നും എത്തിയ ആരോഗ്യ പ്രവർത്തനകാണ് ആദ്യം കൊറോണ റിപ്പോർട്ട് ചെയ്ത ഇയാൾ ക്വാറന്റൈനിൽ കഴിയുമ്പോൾ തന്നെ ഇയാളുടെ വീട്ടുകാർ വീട്ടിൽ നിന്നും പുറത്തിറങ്ങിയിരുന്നതായാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാളുടെ വീട്ടിൽ നിന്നും കിലോമീറ്ററുകളോളം ദൂരെയാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ച വിദ്യാർത്ഥിനിയുടെ വീട്. എന്നാൽ, ഇവർക്ക് എങ്ങിനെ രോഗം ബാധിച്ചു എന്നത് കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ല. ഇവരുടെ സമ്പർക്ക പട്ടിക പുറത്തു വിടുക എന്നു പറയുന്നത് എറെ ദുഷ്‌കരമായ സാഹചര്യമാണ്. ഇവർ എവിടെയൊക്കെ സഞ്ചരിച്ചു എന്നത് കണ്ടെത്തുന്നതിനായി യുവതിയുടെ റൂട്ട് മാപ്പ് അടുത്ത ദിവസം തന്നെ ആരോഗ്യ വകുപ്പ് പുറത്തു വിടും.
കൊറോണ ബാധിത സമയങ്ങളിൽ സംസ്ഥാനത്ത് ആദ്യമായി കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം ആരംഭിച്ച പഞ്ചായത്തുകളിൽ ഒന്നാണ് പനച്ചിക്കാട്. എന്നാൽ, ഇവിടെ ഇപ്പോൾ കേസുകളുടെ എണ്ണം വർദ്ധിക്കുന്നത് നാട്ടുകാർക്കിടയിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. പഞ്ചായത്തിൽ നിലവിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എങ്കിലും ഏതു വിധേനെയെങ്കിലും കൊറോണയെ പ്രതിരോധിക്കാനായി നാട്ടുകാർ ഒറ്റക്കെട്ടായി തന്നെ രംഗത്ത് ഇറങ്ങിയിരിക്കുകയാണ്.