പഞ്ചായത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ശക്തമായ മുന്നേറ്റം നടത്തുന്നതിന് പ്രവർത്തകർക്ക് പ്രത്യേക ഫണ്ടുകൾ വിതരണം ചെയ്യാൻ ബിജെപി .

Spread the love

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളില്‍ ശക്തമായ മുന്നേറ്റം നടത്താനുള്ള തന്ത്രങ്ങളുമായി ബിജെപി രംഗത്ത്.
പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം, സംസ്ഥാനത്തെ വിവിധ വാര്‍ഡുകളെ പ്രത്യേക വിഭാഗങ്ങളായി തിരിച്ച്‌, ഓരോന്നിനും പ്രത്യേക ഫണ്ടുകള്‍ അനുവദിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചു. തിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകളില്‍ ഭരണം പിടിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായാണ് വിവരങ്ങള്‍.

ബിജെപി സംസ്ഥാന ഘടകം നടത്തിയ വിശദമായ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍, വാര്‍ഡുകളെ അഞ്ച് പ്രധാന വിഭാഗങ്ങളായി (എ മുതല്‍ ഇ വരെ) തരംതിരിച്ചിരിക്കുന്നു. ഓരോ വിഭാഗത്തിനും വ്യത്യസ്ത തന്ത്രങ്ങളും ഫണ്ടുകളും നിശ്ചയിച്ചിട്ടുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്‍തൂക്കം ലഭിച്ച പ്രദേശങ്ങളെ എ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ വാര്‍ഡുകളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് 50,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ പ്രത്യേക സഹായധനം നല്‍കും. ദേശീയ നേതാക്കളായ അമിത് ഷാ, ജെ.പി. നദ്ദ എന്നിവരുടെ നിര്‍ദേശപ്രകാരം, ഈ പ്രദേശങ്ങളില്‍ പ്രചാരണം ശക്തിപ്പെടുത്താനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകളില്‍ ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങളുടെ സ്വാധീനമുള്ള വാര്‍ഡുകളെ ബി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ഇവിടങ്ങളില്‍ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കായി രണ്ട് ലക്ഷം രൂപ വരെ അനുവദിക്കും. ആര്‍എസ്‌എസ്, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് പദ്ധതി. ദേശീയ നേതൃത്വം നേരിട്ട് ഇടപെട്ട്, പ്രാദേശിക നേതാക്കള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിത്തുടങ്ങിയതായി പാര്‍ട്ടി വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ഇടതുപക്ഷ, യുഡിഎഫ് ഭരണമുള്ള വാര്‍ഡുകളെ സി, ഡി വിഭാഗങ്ങളായി തിരിച്ച്‌, അവിടങ്ങളില്‍ കടുത്ത പ്രചാരണം നടത്താനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. ഓരോ വാര്‍ഡിനും മൂന്ന് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ഫണ്ട് ഒഴുക്കും. ഇതിനായി കോടികളുടെ ബജറ്റാണ് പാര്‍ട്ടി മാറ്റിവെച്ചിരിക്കുന്നത്. തൃശൂരിലെ ചില വാര്‍ഡുകളില്‍ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വികസന പദ്ധതികള്‍ പ്രഖ്യാപിച്ച്‌ വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചു.

ഇ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത് യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പ്രാധാന്യമുള്ള പ്രദേശങ്ങളാണ്. ഇവിടങ്ങളില്‍ തൊഴില്‍ അവസരങ്ങള്‍, വിദ്യാഭ്യാസ സഹായങ്ങള്‍ എന്നിവയ്ക്കായി പ്രത്യേക പാക്കേജുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ദേശീയ നേതാക്കള്‍ കേരളത്തിലെത്തി റാലികളും യോഗങ്ങളും നടത്താനുള്ള പദ്ധതികളും ചര്‍ച്ചയിലാണ്. ഈ തന്ത്രങ്ങളിലൂടെ ബിജെപി കേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.