പാമ്പുകടിയേറ്റ സ്ത്രീയെ ആശുപത്രിയില്‍ എത്തിക്കുന്നതിനുപകരം വിഷമിറക്കാൻ കടിച്ച പാമ്പിനെ വരുത്തി: പിന്നീട് സംഭവിച്ചതിങ്ങനെ

Spread the love

പട്‌ന: ഒരു വ്യക്തിയ്ക്ക് പാമ്പുകടിയേറ്റാല്‍ അധികം വൈകാതെ തന്നെ പ്രഥമ ശുശ്രൂഷ നല്‍കി ആന്റിവെനമുളള ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയാണ് പതിവ്.

എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്മായ ഒരു കാര്യമാണ് ഇപ്പോള്‍ ബീഹാറിലെ സീതാമർഹി ജില്ലയില്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാമ്പുകടിയേറ്റ ഒരു സ്ത്രീയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. പാമ്പുകടിയേറ്റ ഈ സ്ത്രീയെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിനുപകരം ഗ്രാമവാസികള്‍ ചെയ്ത കാര്യം സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമർശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

കടിച്ച പാമ്പിനെകൊണ്ടുതന്നെ വിഷം ഇറക്കിപ്പിക്കുകയെന്ന ദുർവിശ്വാസമാണ് ഗ്രാമവാസികള്‍ ആവർത്തിച്ചിരിക്കുന്നത്. പുറത്തുവന്ന വീഡിയോയില്‍ പാമ്പുകടിയേറ്റ സ്ത്രീ നിലത്ത് കിടക്കുന്നത് കാണാം. അവരുടെ അടുത്തേക്ക് ഒരു യുവാവ് വടിയുപയോഗിച്ച്‌ പാമ്പിനെ കൊണ്ടുവരുന്നുണ്ട്. പിന്നാലെ പാമ്പ് തുടർച്ചയായി സ്ത്രീയുടെ ശരീരത്തില്‍ കടിച്ചു. ചുറ്റും നില്‍ക്കുന്നവർ പ്രാർത്ഥിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ത്രീയുടെ ആരോഗ്യാവസ്ഥ എന്താണെന്നുളള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീഡിയോയ്ക്ക് വൻവിമർശനങ്ങളാണ് ലഭിക്കുന്നത്. ഇത്തരത്തിലുളള വിശ്വാസങ്ങള്‍ നടപ്പിലാക്കുമ്പോള്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെടുമെന്ന് ചിലർ പറയുന്നു. പാമ്പുകടിയേറ്റാല്‍ അവരെ ഉടൻ ആശുപത്രിയിലാണ് എത്തിക്കേണ്ടതെന്നാണ് ചിലരുടെ പ്രതികരണം. ഇത്തരം അന്തവിശ്വാസങ്ങള്‍ പിൻതുടരുതെന്നും ചിലർ പറയുന്നു. സർക്കാർ ഇങ്ങനെയുളള ആചാരങ്ങള്‍ പിൻതുടരുന്നവർക്ക് കൃത്യമായ ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കണമെന്നും നിർദ്ദേശങ്ങള്‍ ഉയർന്നു.

അടുത്തിടെ മദ്ധ്യപ്രദേശിലെ കാട്നി ജില്ലയിലും സമാന സംഭവം അരങ്ങേറിയിരുന്നു. പാടത്ത് നിന്ന അജ്ഗർ ഖാൻ എന്ന യുവാവിന് പാമ്പുകടിയേറ്റിരുന്നു. ഇയാളെ ആശുപത്രിയില്‍ എത്തിക്കാതെ നാട്ടുകാർ ഒരു മന്ത്രവാദിയെ വീഡിയോ കോള്‍ വിളിച്ച്‌ നിർദ്ദേശങ്ങള്‍ ചോദിക്കുകയായിരുന്നു.

എന്നിട്ട് മന്ത്രവാദി പറയുന്നതിനനുസരിച്ച്‌ നാട്ടുകാർ മന്ത്രങ്ങള്‍ ഉരുവിടുകയും ചെയ്തു. സമയം വൈകിയിട്ടും യുവാവിന് ഭേദമാകാതെ വന്നതോടെ വീട്ടുകാർ അടുത്ത ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.