വെള്ളികുളത്തെ പള്ളിക്കുളത്തില്‍ വള്ളം ഇറങ്ങിയത് മലയോര ജനതയ്ക്ക് ആവേശവും പുതുമ നിറഞ്ഞ അനുഭവവുമായി

Spread the love

വെള്ളികുളം: വെള്ളികുളത്തെ പള്ളിക്കുളത്തില്‍ വള്ളം ഇറങ്ങിയത് മലയോര ജനതയ്ക്ക് ആവേശവും പുതുമ നിറഞ്ഞ അനുഭവമാണ് സമ്മാനിച്ചത്.
സ്വപ്നത്തില്‍ പോലും വള്ളം ഇറക്കാമെന്ന് വിചാരിക്കാത്ത ഒരു നാട്ടില്‍ പള്ളിയോടു ചേർന്നുള്ള കുളത്തില്‍ വള്ളം ഇറക്കിയത് നാടിന് വലിയൊരു ഉത്സവപ്രതീതിയാണ് ഉണ്ടാക്കിയത്.

മലനാട്ടിലെ ഇപ്പോഴത്തെ സംസാര വിഷയം പള്ളിക്കുളവും വള്ളവും ആണ്.കുട്ടനാടൻ കായലോരങ്ങളിലെ വള്ളം യാത്ര ഇപ്പോള്‍ മലനാട്ടിലും സാധിക്കുമെന്ന് വെള്ളികുളംകാർ തെളിയിച്ചിരിക്കുകയാണ്.
വള്ളം കണ്ടിട്ടില്ലാത്ത കുഞ്ഞുങ്ങള്‍ക്ക് ആവേശവും ആനന്ദവുമാണ് നല്‍കിയത്. ഇടവക വികാരി ഫാ. സ്കറിയ വേകത്താനം വള്ളം വെഞ്ചിരിച്ച്‌ ഇടവകാംഗങ്ങളുടെ സാന്നിധ്യത്തില്‍ വള്ളം നീറ്റിലിറക്കി.

ലൈഫ് ജാക്കറ്റ് ധരിച്ച്‌ വള്ളത്തില്‍ കയറിയുള്ള വികാരിയച്ചന്റെ കന്നിയാത്ര കാണികള്‍ക്ക് ആവേശവും കൗതുകവുമായി.
വള്ളത്തില്‍ കയറിയുള്ള യാത്ര കഴിഞ്ഞപ്പോള്‍ അല്പം ആശങ്കയും പേടിയും ഉണ്ടായിരുന്നുവെന്ന് വികാരിയച്ചന്റെ മറുപടി എല്ലാവരിലും ചിരി പടർത്തി.
പള്ളിയോടു ചേർന്നുള്ള കുളത്തില്‍ ഇക്കഴിഞ്ഞ നാലു വർഷങ്ങളായി മീൻ വളർത്തല്‍ നടത്തി വരികയാണ്. നല്ല വിസ്തൃതിയുള്ള കുളത്തില്‍ എന്തുകൊണ്ട് വള്ളം ഇറക്കി കൂടാ എന്ന് വികാരി ഫാ. സ്കറിയ വേകത്താനത്തിന്റെ മനസ്സില്‍ ഉദിച്ച ആശയമാണ് മീൻകുളം വള്ളയാത്രയുടെയും ഇടമാക്കി മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറുമാസം മുമ്പാണ് കാവുംകണ്ടം പള്ളിയില്‍ നിന്നും വെള്ളികുളം പള്ളിയില്‍ വികാരിയയായി ചുമതലയേറ്റത്. വാഗമണ്‍ ടൂറിസവുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള നവീന ആശയങ്ങള്‍ ഇടവകയില്‍ നടപ്പിലാക്കാനാണ് അച്ചൻ്റെ പരിശ്രമം.
കൊട്ടവഞ്ചിയും ഫെഡല്‍ ബോട്ടും സൗകര്യവും ഏർപ്പെടുത്തി ധാരാളം ടൂറിസ്റ്റുകളെ ആകർഷിക്കുവാനുള്ള ശ്രമത്തിലാണ് വികാരിയച്ചൻ. വള്ളത്തില്‍ ഇരുന്ന് ചൂണ്ടയിട്ട് മീൻ പിടിക്കുവാനുള്ള സൗകര്യവും ഏർപ്പെടു ത്തുന്നുണ്ട്.

പള്ളിക്കുളത്തില്‍ ഇപ്പോള്‍ മൂവായിരത്തിലധികം ഗിഫ്റ്റി, തിലോപ്പിയ മത്സ്യങ്ങള്‍ വളർത്തിവരുന്നു. ആറുമാസം കൂടുമ്പോള്‍ മത്സ്യ വിളവെടുപ്പ് നടത്തുന്നു.
വള്ളം യാത്രയ്ക്ക് 50 രൂപ ഫീസ് ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഓണാഘോഷവുമായി ബന്ധപ്പെട്ട് പള്ളി സംഘാടകർ വള്ളംയാത്ര സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
വിശദവിവരങ്ങള്‍ക്ക് ഫാ.സ്കറിയ വേകത്താനം Mob : 94461212 75,അമല്‍ ബാബു ഇഞ്ചയില്‍ Mob :8606820593.