
പള്ളിക്കത്തോട്:ബി.ഡി.ജെ.എസിനെ പിണക്കിയോടിച്ചപ്പോള്‍ പള്ളിക്കത്തോട്ടില്‍ എൻ.ഡി.എയ്ക്ക് പണി കിട്ടി. ഭരണം ഇല്ലാതായെന്ന് മാത്രമല്ല ഭരണകക്ഷിയായ ബി.ജെ.പിക്ക് മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
നിലവിലുണ്ടായിരുന്ന ഏഴ് സീറ്റ് നാലായി ചുരുങ്ങി. മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ ബി.ഡി.ജെ.എസിന് ശക്തമായ സ്വാധീനമുള്ള പഞ്ചായത്താണ് പള്ളിക്കത്തോട്. അവരെ ഒപ്പം നിറുത്താൻ കഴിയാതിരുന്നതാണ് ബി.ജെ.പിക്ക് പറ്റിയ അബദ്ധമെന്ന് വിലയിരുത്തപ്പെടുന്നു.കഴിഞ്ഞ തവണ രണ്ടുസീറ്റില്‍ മത്സരിച്ച ബി.ഡി.ജെ.എസ് ഒരുസീറ്റില്‍ ജയിച്ചു.
ആദ്യത്തെ രണ്ടര വർഷം വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചു.സീറ്റുകളുടെ എണ്ണം പതിമൂന്നില്‍ നിന്ന് പതിനഞ്ചായി ഉയർന്നപ്പോള്‍ വാർഡുകളുടെ സ്വഭാവത്തിലും മാറ്റംവന്നു. നാല് സീറ്റ് ചോദിച്ച ബി.ഡി.ജെ.എസ് രണ്ടിലൊതുങ്ങാനും തയാറായിരുന്നു.എന്നാല്‍ ജയിക്കുമെന്ന് ഉറപ്പുള്ള ഒരു സീറ്റെങ്കിലും വേണം എന്നതായിരുന്നു അവരുടെ നിലപാട്. ഇത് അംഗീകരിക്കാൻ ബി.ജെ.പി തയാറാകാതിരുന്നതാണ് സഖ്യം തകരാൻ കാരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെച്ചുനീട്ടി,വിജയസാധ്യതയില്ലാത്ത സീറ്റുകള്‍
വിജയസാധ്യത തീരെയില്ലാത്ത രണ്ടുസീറ്റുകളാണ് അവർക്ക് വെച്ചുനീട്ടിയത്. പിന്നീട് ചർച്ചയ്ക്ക് പോലും തയ്യാറായില്ലെന്നാണ് ബി.ഡി.ജെ.എസ് നേതാക്കള്‍ പറയുന്നത്. വാർഡുകള്‍ പോലും ജാതീയമായി നോക്കിക്കാണുന്നതാണ് ബി.ജെ.പിയുടെ രീതിയെന്നും ഇതാണ് പരാജയത്തിന് കാരണമെന്നും ബി.ഡി.ജെ.എസ് പ്രവർത്തകർ പറയുന്നു.
അവർ കൂടെനിന്ന് ചതിച്ചു
ബി.ഡി.ജെ.എസ് കൂടെ നിന്ന് ചതിക്കുകയായിരുന്നുവെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. എല്‍.ഡി.എഫ് നേതാക്കള്‍ക്കൊപ്പം ബി.ഡി.ജെ.എസ് നേതാക്കളും പരസ്യമായി പ്രചാരണത്തിനിറങ്ങിയെന്നാണ് ആരോപണം. ഐക്യം ശക്തിപ്പെടുത്തി മുന്നോട്ടുപോകാനുള്ള തയാറെടുപ്പിലാണ് ഇരുകക്ഷികളും.



