പള്ളിക്കത്തോട്ടിൽ നിന്നും തോക്കുകൾ പിടിച്ചെടുത്ത സംഭവം: പ്രതി തോക്കുണ്ടാക്കാൻ പഠിച്ചത് നാഗമ്പടത്തെ സാംസൺ ആർമറിയിൽ നിന്നും; പത്തു വർഷത്തോളം തോക്കുണ്ടാക്കിയിട്ടും രഹസ്യാന്വേഷണ വിഭാഗം അറിഞ്ഞില്ല; വീഴ്ച സംഭവിച്ചത് രഹസ്യാന്വേഷണ സംഘത്തിന്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: പള്ളിക്കത്തോട്ടിൽ നാടൻ തോക്കുണ്ടാക്കി നിർലോഭം വിറ്റഴിച്ച സംഘത്തെപ്പറ്റിയുള്ള വിവരം പൊലീസിനു ലഭിക്കാൻ വേണ്ടി വന്നത് പത്തു വർഷം..! പത്തു വർഷത്തോളം തോക്കുണ്ടാക്കി നൂറിലേറെ ആളുകൾക്കു തോക്ക് വിൽപ്പന നടത്തിയിട്ടും പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് ഇത് കണ്ടെത്താനോ റിപ്പോർട്ട് ചെയ്യാനോ സാധിച്ചില്ലെന്നത് വൻ വീഴ്ചയായിട്ടുണ്ട്. തീവ്രവാദ സ്വഭാവമുള്ള സംഘടനകൾക്കോ, വ്യക്തികൾക്കോ തോക്ക് ലഭിച്ചിട്ടില്ലെന്നതും പൊലീസിനു ആശ്വാസമാകുന്നു.

തോക്കുണ്ടാക്കാൻ ഇവർ പാരമ്പര്യമായി പഠിച്ചതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ കേസിലെ പ്രധാന പ്രതിയിൽ ഒരാളായ മനീഷ് നാഗമ്പടത്തെ സാംസൺ ആർമറിയിൽ നേരത്തെ ജോലി ചെയ്തിരുന്നു. ഇവിടെ നിന്നാണ് റിവോൾവർ അടക്കമുള്ള തോക്കുകളുടെ സാങ്കേതിക വിദ്യ മനേഷ് പഠിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തോക്ക് ഉണ്ടാക്കിയവരും, വാങ്ങിയവരും അടക്കം രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. ബി.ജെ.പി നേതാവ് മുക്കാളി കദളിമറ്റം വീട്ടിൽ കെ.എൻ വിജയനെയും, ചെങ്ങന്നൂർ മാന്നാർ സ്വദേശിയായ ലിജോയെയുമാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. ആർഎസ്എസ് നിയന്ത്രണത്തിലുള്ള പള്ളിക്കത്തോട് അരവിന്ദാവിദ്യാമന്ദിരത്തിലെ മുൻ ഭാരവാഹിയും അദ്ധ്യാപകനുമാണ് പിടിയിലായ വിജയൻ.

തോക്ക് നിർമ്മാണ സാമഗ്രികളുമായി പിടിയിലായ പള്ളിക്കത്തോട് മന്ദിരം ജംഗ്ഷനു സമീപം ആല നടത്തുന്ന തട്ടാമ്പറമ്പിൽ മനേഷ് കുമാർ (43), സഹോദരൻ രാജൻ (50), ആനിക്കാട് കൊമ്പിലാക്കൽ ബിനീഷ് കുമാർ (34), ളാക്കാട്ടൂർ വട്ടോലിൽ രതീഷ് ചന്ദ്രൻ (38) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.

പത്തു വർഷത്തിനിടെ നൂറിലേറെ പേർക്കാണ് സംഘം തോക്ക് വിറ്റിരുന്നത്. ഇതിൽ അടുത്തിടെ തോക്ക് വാങ്ങിയ പതിനഞ്ചു പേരുടെ പട്ടിക പൊലീസ് തയ്യാറാക്കിയിരുന്നു. ഈ പട്ടികയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിജയനെ ഇന്നെ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും പൊലീസ് റിവോൾവർ പിടിച്ചെടുത്തിട്ടുണ്ട്.

തടിയിൽ തീർത്ത പിടിയോടു കൂടിയുള്ള തോക്കാണ് പിടിച്ചെടുത്തിരിക്കുന്നത്. പശുവിന്റെയോ, കാളയുടെയോ കൊമ്പ് ഉപയോഗിച്ചാണ് റിവോൾവറിന്റെ പിടിയുടെ ഭാഗം ഉണ്ടാക്കിയിരിക്കുന്നത്. 12,000 രൂപയ്ക്കാണ് ഇവരിൽ നിന്നും തോക്ക് വാങ്ങിയതെന്നും വിജയൻ പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്.

കൂലിപ്പണി അടക്കമുള്ള വിവിധ ജോലികൾക്കു പോയിരുന്ന ബിനീഷാണ് തോക്കിന്റെ ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നത്. ആവശ്യക്കാരെ കണ്ടെത്താനും, സംസാരിക്കാനും തുക തീരുമാനിച്ചുറപ്പിച്ചിരുന്നതും അടക്കമുള്ളവ ചെയ്തിരുന്നത് ബിനീഷായിരുന്നു. ഇത്തരത്തിൽ ഇവർ തോക്ക് വിൽപ്പന നടത്തിയ മാന്നാർ സ്വദേശിയെ ഇന്നലെ പൊലീസ് കണ്ടെത്തി.

ഇയാളെ മാന്നാറിൽ നിന്നും പള്ളിക്കത്തോട് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി.ആർ ജിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഇയാളെ ഇന്നലെ വൈകുന്നേരത്തോടെ പള്ളിക്കത്തോട്ടിൽ എത്തിച്ചു. ഇയാൾ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.