റോഡിൽ മാലിന്യം വലിച്ചെറിയുന്ന പ്രവണത വർദ്ധിക്കുന്നു: പാലായിൽ ആശുപത്രി മാലിന്യം വരെ വഴിയിൽ

Spread the love

പാലാ: ആശുപത്രി മാലിന്യങ്ങള്‍ റോഡരുകില്‍ തള്ളി കടന്നുകളയുന്ന സംഘം നാട്ടുകാരെ ആശങ്കയിലാക്കുന്നു. പകര്‍ച്ച വ്യാധികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ്‌ ഇത്തരം പ്രവൃര്‍ത്തികള്‍ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്‌.

കരൂര്‍ പഞ്ചായത്തിലെ നെടുമ്പാറ-കരൂര്‍ പള്ളി റോഡരുകിലാണ്‌ ആശുപത്രി മാലിന്യങ്ങള്‍ തള്ളപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. ഇത്‌ മൂന്നാം തവണയാണ്‌ മാലിന്യക്കെട്ടുകള്‍ തള്ളപ്പെട്ട നിലയില്‍ കാണപ്പെട്ടത്‌. രാത്രികാലങ്ങളില്‍

വാഹനങ്ങളിലെത്തിച്ച്‌ മാലിന്യങ്ങള്‍ തള്ളി കടന്നുകളയുകയാണ്‌ ചെയ്യുന്നത്‌. ആശുപത്രികളിലും ലാബുകളിലും ക്ലിനിക്കുകളിലും ഉപയോഗിക്കുന്ന സിറിഞ്ച്‌, കോട്ടണ്‍ വേസ്‌റ്റ്, സൂചികള്‍ തുടങ്ങിയവയ ഉള്‍പ്പെടെയുള്ളവയാണ്‌ കാണപ്പെട്ടത്‌. ഈ റോഡിനു സമീപമുള്ള ചെറുതോട്ടിലാണ്‌ ഇവ തള്ളപ്പെട്ടത്‌. ഇവിടെ നിന്നുള്ള വെള്ളം ളാലം തോട്ടിലാണ്‌ ഒഴുകിയെത്തുന്നത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൂറുകണക്കിന്‌ ആളുകളുടെ ആശ്രയമായ കരൂര്‍ കുടിവെള്ള പദ്ധതിയുടെ കിണര്‍ സ്‌ഥിതി ചെയ്യുന്നത്‌ ഇവിടെ നിന്നും അരകിലോമീറ്റര്‍ മാത്രം അകലത്തിലാണ്‌.
രോഗാണുക്കള്‍ വെള്ളത്തിലൂടെ ജലസ്രോതസിലെത്തുമെന്ന ആശങ്കയിലാണ്‌ നാട്ടുകാര്‍. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച്‌ പഞ്ചായത്ത്‌ അധികൃതര്‍ സ്‌ഥലത്തെത്തുകയും പാലിയേറ്റീവ്‌ ആരോഗ്യപ്രവര്‍ത്തകര്‍ മാലിന്യക്കെട്ടുകള്‍ ശേഖരിച്ച്‌ നിര്‍മ്മാര്‍ജനം നടത്തുകയും ചെയ്‌തു.

ജലസ്രോതസിനു സമീപവും പൊതുസ്‌ഥലത്തും മാലിന്യങ്ങള്‍ തള്ളിയവരെ ഉടന്‍ കണ്ടെത്തണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. സമീപവാസികളായ മുപ്പതിലധികം ആളുകള്‍ ഒപ്പിട്ട പരാതി പോലീസ്‌, പഞ്ചായത്ത്‌ അധികൃതര്‍ക്ക്‌ നല്‍കിയിട്ടുണ്ട്‌