
കോട്ടയം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താൻ മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ പാർട്ടി പറയുന്ന തീരുമാനം അനുസരിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം നേതാവും ചീഫ് വിപ്പുമായ ഡോ.
എന്‍ ജയരാജ്.
മത്സരിക്കാതെ മാറിനില്ക്കാന് പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില് അത് ശിരസാവഹിക്കും. എല്ലാക്കാലവും മത്സരിക്കണമെന്നും ജനപ്രതിനിധിയായി ഇരിക്കണമെന്നില്ലെന്നും സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് നിലപാടെടുക്കേണ്ടത് പാർട്ടിയാണെന്നും അദ്ദേഹം പ്രതികരിച്ചു. താൻ ഇത്രയും കാലം മത്സരിച്ചത് കെ എം മാണിയുടെ താല്‍പ്പര്യത്തിന് പുറത്ത് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലായില്‍ ജോസ് കെ മാണി കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥിയാകണോ വേണ്ടയോ എന്നത് അദ്ദേഹത്തിന്റെ മാത്രം തീരുമാനമാണെന്നും ജയരാജ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് റോഷി അഗസ്റ്റിൻ നടത്തിയ പ്രതികരണങ്ങള്‍ തമാശ ആയി എടുത്താല്‍ മതി. ഇപ്പോഴുള്ള സിറ്റിങ് എംഎല്‍എമാരുടെ കാര്യത്തില്‍ അന്തിമമായ തീരുമാനം എടുക്കാനുള്ള അധികാരം പാര്‍ട്ടി ചെയര്മാന് എന്ന നിലയില്‍ ജോസ് കെ മാണിക്കാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള കോണ്‍ഗ്രസ് നേതാക്കള്‍ പൊതുവേ ഫോര്‍മലായി സംസാരിക്കാത്തവരാണ്. തമാശകള്‍ പറഞ്ഞും കൊണ്ടും കൊടുത്തും പരസ്പരം ഇടപെടുന്നവരാണ് തങ്ങളെന്നും റോഷി അഗസ്റ്റിന് പറഞ്ഞതിനെ തമാശ മട്ടില്‍ എടുത്താല്‍ മതിയെന്നും ജയരാജ് വിശദീകരിച്ചു.
കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് പോകുമോ തുടങ്ങിയ അഭ്യൂഹങ്ങള്‍ക്കും അദ്ദേഹം മറുപടി നല്കി. മുന്നണി മാറ്റം പാര്‍ട്ടിയുടെ ഒരു ഫോറത്തിലും ചര്‍ച്ച പോലും ആയിട്ടില്ലെനന്നായിരുന്നു പ്രതികരണം. കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ ജയരാജിന് പകരം മറ്റൊരാള്‍ എന്നത് നിലവില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ ആലോചനയിലില്ല. 2006 മുതല്‍ തുടര്‍ച്ചയായി നാല് തവണ കാഞ്ഞിരപ്പള്ളിയെ പ്രതിനിധീകരിച്ച ആളാണ് ജയരാജ്.



