
സ്വന്തം ലേഖകൻ
പാലക്കാട്: പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ മരിച്ച നവജാത ശിശുവിൻ്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.
കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിവരിഞ്ഞ നിലയിലായിരുന്ന കുഞ്ഞിനെ വാക്വം ഉപയോഗിച്ചാണ് പുറത്തെടുത്തത്. ഇതിന്റെ ലക്ഷണങ്ങള്‍ കുഞ്ഞിന്റെ ശരീരത്തില്‍ കാണാന്‍ സാധിക്കും. മറവ് ചെയ്ത കുഞ്ഞിനെ പുറത്തെടുത്താണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിറ്റൂര്‍-തത്തമംഗലം ചെമ്പകശ്ശേരിയിലുള്ള എം. രഞ്ജിത്തിന്റെ ഭാര്യ ഐശ്വരയും ആണ്‍ കുഞ്ഞുമാണ് പാലക്കാട് പടിഞ്ഞാറേ യാക്കരയ്ക്ക് സമീപമുള്ള തങ്കം ആശുപത്രിയില്‍ മരിച്ചത്. കുഞ്ഞ് ഞായറാഴ്ചയാണ് മരിച്ചത്. തിങ്കളാഴ്ച ഐശ്വര്യയും മരിച്ചു.
സംഭവത്തില്‍ ആശുപത്രിയ്‌ക്കെതിരെ ഉയരുന്നത് രൂക്ഷ ആരോപണങ്ങളാണ്. തത്തമംഗലം സ്വദേശി 23കാരി ഐശ്വര്യയാണ് ഇന്ന് രാവിലെ 10ഓടുകൂടി മരിച്ചത്. ഐശ്വര്യയുടെ കുഞ്ഞ് പ്രസവിച്ച ഉടന്‍ മരിച്ചിരുന്നു. ചികിത്സാപ്പിഴവുകൊണ്ടാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
പ്രസവശേഷം ഗുരുതരാവസ്ഥയിലായ ഐശ്വര്യ തീവ്രപരിചരണവിഭാഗത്തിലായിരുന്നു. ഐശ്വര്യയുടെ മരണത്തിന് പിന്നാലെ ബന്ധുക്കള്‍ ആശുപത്രിയില്‍ തടിച്ചുകൂടി. ഐശ്വര്യയെ ഒൻപത് മാസം ചികിത്സിച്ച ഡോക്ടറല്ല പ്രസവ സമയത്ത് ഉണ്ടായിരുന്നത്. തങ്ങള്‍ ആവശ്യപ്പെട്ടിട്ടും സിസേറിയന്‍ നടത്താന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല തുടങ്ങിയ ആരോപണങ്ങളാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്. ഉത്തരവാദികളായ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നു.
കുഞ്ഞ് മരിച്ച സംഭവത്തില്‍ ബന്ധുക്കള്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കും പൊലീസിനും പരാതി നല്‍കിയിരുന്നു. ഈ പരാതി ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറിയതായി മന്ത്രി അറിയിച്ചു. കേസെടുത്തിട്ടുണ്ടെന്ന് പാലക്കാട് സൗത്ത് പൊലീസ് ഇന്‍സ്പെക്ടര്‍ വി. ഹേമലത പറഞ്ഞു. സംസ്‌കരിച്ചിരുന്നെങ്കിലും, പരാതിയുയര്‍ന്ന സാഹചര്യത്തില്‍ പൊലീസിടപെട്ട് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുകയായിരുന്നു.