
പാലക്കാട്: പാലക്കാട് – തൃശൂർ ദേശീയ പാതയിൽ കുഴൽമന്ദത്തിന് സമീപം നിർത്തിയിട്ട ടാങ്കർ ലോറിയ്ക്ക് പിന്നിൽ കാറിടിച്ച് ഒരാൾ മരിച്ചു. പാലക്കാട് മുണ്ടൂർ സ്വദേശി സാറാ ഫിലിപ്പാണ് മരിച്ചത്. ഭർത്താവ് ഫിലിപ്പിനെ ഗുരുതരാവസ്ഥയിൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെ കുഴൽമന്ദത്തിന് സമീപമാണ് അപകടമുണ്ടായത്.
നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. പാലക്കാട് ഭാഗത്തേക്ക് വരുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. രാവിലെ ഒമ്പതോടെ ലോറി സൈഡാക്കി ഉറങ്ങുകയായിരുന്നുവെന്ന് ഡ്രൈവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തുടര്‍ന്ന് രാവിലെ 11 ഓടെയാണ് വലിയ ശബ്ദം കേട്ട് ഇറങ്ങി നോക്കിയത്. തുടര്‍ന്നാണ് കാറിടിച്ചുകയറിയത് കണ്ടത്. കാറില്‍ രണ്ടു പേരാണ് ഉണ്ടായിരുന്നത്. കാറിന്‍റെ ഡോര്‍ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഉടനെ തന്നെ നാട്ടുകാര്‍ ഉള്‍പ്പെടെ എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നുവെന്നും ഡ്രൈവര്‍ പറഞ്ഞു. കാറിന്‍റെ ഡോര്‍ ഉള്‍പ്പെടെ പൊളിച്ചാണ് ദമ്പതികളെ പുറത്തെടുത്തത്. രണ്ടുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും സാറാ ഫിലിപ്പിനെ രക്ഷിക്കാനായില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group


