
കോട്ടയം: നിയമസഭയിൽ സീറ്റുറപ്പിക്കാൻ 22 ദിനങ്ങൾ പിന്നിട്ട പരസ്യപ്രചരണത്തിന് ഇന്ന് കലാശക്കൊട്ട്.
സിറ്റിംഗ് എംഎല്‍എ മാണി സി. കാപ്പന് യുഡിഎഫിന്റെയും കേരള കോണ്‍ഗ്രസ്-എം ചെയര്മാന് കൂടിയായ ജോസ് കെ. മാണി എല്‍ഡിഎഫിന്റെയും ഷോണ്‍ ജോര്‍ജ് എന്‍ഡിഎയുടെയും സ്ഥാനാര്‍ഥികളായതോടെ തുടക്കം മുതലേ പാലായില്‍ ശക്തമായ ത്രികോണ പോരാട്ടമായിരുന്നു.
കഴിഞ്ഞ അഞ്ചു വര്‍ഷം നടത്തിയ വികസനപ്രവര്‍ത്തനങ്ങളും മണ്ഡലത്തിലുടനീടമുള്ള വ്യക്തിബന്ധങ്ങളും ഇത്തവണയും നേട്ടമാകുമെന്നാണ് മാണി സി. കാപ്പന്റെ വിശ്വാസം.
കഴിഞ്ഞ തവണ കൈവിട്ടുപോയ മണ്ഡലം ഇത്തവണ ഉറപ്പായും തിരികെ പിടിക്കുമെന്നും പാലായുടെ പഴയ പ്രതാപം തിരിച്ചു കൊണ്ടുവരുമെന്നുമാണ് ജോസ് കെ. മാണിയുടെ ആത്മവിശ്വാസം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്‍ഡിഎഫിനും കേരള കോണ്‍ഗ്രസിനും അഭിമാന പോരാട്ടമായ പാലായില്‍ ഇടതുമുന്നണിയുടെ സംഘടനാ സംവിധാനം എണ്ണയിട്ട യന്ത്രം പോലെയാണു പ്രവര്‍ത്തിക്കുന്നത്.
തെരഞ്ഞെടുപ്പിനും വളരെ നേരത്തെ മണ്ഡലത്തില്‍ സജീവമായ സ്ഥാനാര്‍ഥിയാണ് എന്‍ഡിഎയുടെ ഷോണ്‍ ജോര്‍ജ്. മണ്ഡലത്തിലുള്ള ബന്ധങ്ങളും പഴയ പൂഞ്ഞാര്‍ മണ്ഡലത്തിന്റെ ഭാഗവും ജില്ലാ പഞ്ചായത്തംഗമായി പ്രവര്‍ത്തിച്ച പഞ്ചായത്തുകളിലെ വോട്ടുകളും ഷോണിന്റെ പ്രതീക്ഷയാണ്.
ഷോണ്‍ ജോര്‍ജ് പിടിക്കുന്ന വോട്ടാണു പാലായിലെ വിജയം നിര്‍ണയിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ സംസാരം. മൂന്നു സ്ഥാനാര്‍ഥികളും തുടക്കംമുതല്‍ വാശിയേറിയതും ആവേശഭരിതവുമായ പ്രചാരണമാണ് നടത്തിവന്നത്.
യുഡിഎഫിനുവേണ്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഇന്നലെ രാമപുരത്ത് എത്തി സ്ഥാനാര്‍ഥിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തു.
പാലാ യുഡിഎഫിന്റെ കോട്ടയാണെന്നും മാണി സി. കാപ്പന് വിജയിച്ച് തിരുവനന്തപുരത്തേക്ക് വരുന്നത് വെറും എംഎല്എയായിട്ടല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വലിയ ആവേശം സൃഷ്ടിച്ചാണ് മണ്ഡല പര്യടനവും പൂര്‍ത്തിയായത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ. മാണിക്കുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയന് പാലായിലെത്തിയിരുന്നു. കെ.എം. മാണിയുടെ ഓര്‍മദിവസമാണ് വോട്ടെന്നും പാലായുടെ പ്രതാപം എല്ലാവരും തിരികെ പിടിക്കണമെന്നും ജോസ് കെ. മാണിയെ വിജയിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സിപിഎം അഖിലേന്ത്യാ സെക്രട്ടറി എം.എ. ബേബിയും പാലായിലെത്തിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പങ്കെടുത്ത അവലോകന യോഗവും ചേര്‍ന്നാണ് എല്‍ഡിഎഫ് പ്രചാരണത്തില്‍ മുന്നേറിയത്.
ഷോണ്‍ ജോര്‍ജിനുവേണ്ടി പ്രധാനമന്ത്രി എത്തുമെന്നായിരുന്നു സംസാരമെങ്കിലും അവസാനനിമിഷം പരിപാടി ഒഴിവായി. ഇന്നലെ കേന്ദ്രമന്ത്രി സുരേഷ് ഗോപി പങ്കെടുത്ത മെഗാ ബൈക്ക് റാലി എന്‍ഡിഎ ക്യാമ്പിനെ ആവേശഭരിതമാക്കി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിയെ മാണി സി. കാപ്പന് 15,378 വോട്ടുകള്‍ക്കാണു പരാജയപ്പെടുത്തിയത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ നേട്ടം ഗുണമാകുമെന്നാണ് യുഡിഎഫ് ഇത്തവണയും കരുതുന്നത്.
ത്രിതലത്തില്‍ വോട്ടില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കമെന്നും കഴിഞ്ഞ തവണത്തെ അന്തരീക്ഷം മാറിയെന്നുമാണ് എല്‍ഡിഎഫ് വിശ്വസിക്കുന്നത്. എന്‍ഡിഎ ക്യാമ്പാകട്ടെ വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല.



