
കോട്ടയം: പാലാ ജനറല്‍ ആശുപത്രിയിലെ ലാബും കിടത്തിചികിത്സാ സംവിധാനങ്ങളും പ്രവർത്തിക്കുന്നത് അഗ്‌നിരക്ഷാ സേനയുടെ എന്‍ഒസി ഇല്ലാത്ത കെട്ടിടത്തിൽ. സുരക്ഷാനിയമങ്ങള്‍ ലംഘിച്ചാണ് കെട്ടിടനിര്‍മാണം നടത്തിയതെന്ന് ഫയര്‍ഫോഴ്‌സ് നടത്തിയ പരിശോധനയിൽ വ്യക്തമായി.
അതേസമയം, പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി നടപടി സ്വീകരിച്ചുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ആശുപത്രിയുടെ പുതിയ കെട്ടിടത്തിൽ പൊതുമരാമത്ത് കെട്ടിട വിഭാഗവും ഇലക്‌ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പരിശോധന നടത്തി. ഇതിൽ അടിയന്തരമായി പരിഹരിക്കേണ്ട 33 പോരായ്മകൾ കണ്ടെത്തി. കെട്ടിടനിര്‍മാണത്തിലെ പാകപ്പിഴകൾ കണക്കിലെടുത്താണ് അഗ്‌നിരക്ഷാ സേന മൂന്ന് കെട്ടിടങ്ങള്‍ക്ക് എന്‍ഒസി നല്‍കാതിരുന്നത്. എന്നിരുന്നാലും, കോവിഡ് കാലം മുതല്‍ സ്ഥലപരിമിതിയെ തുടർന്ന് ഈ കെട്ടിടങ്ങള്‍ ഉപയോഗിച്ചു തുടങ്ങി. അതിനുശേഷം യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ, കണ്ടെത്തിയ അപാകതകള്‍ പരിഹരിക്കുന്നതിലേക്കുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ താലൂക്ക് വികസന സമിതിയുടെ യോഗത്തില്‍ അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ സംഭവിച്ച അപകടത്തെ തുടർന്നാണ് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നത്.